മച്ചിലി ഇവൾ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തിൽ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, രാജ്യത്തിന് ഒരു വർഷം ശരാശരി 10 മില്യൻ അമേരിക്കൻ ഡോളർ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യൽമീഡിയയിൽ ലക്ഷകണക്കിനു ഫാൻസ് ഉള്ളതും, ലോകത്തിൽ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ.
തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആൺ കടുവകളോടു പൊരുതിയും, അവയെ നിലം പരിശാക്കിയും ശീലമുള്ളവളായിരുന്നു മച്ചിലി. ഭാരതസർക്കാർ അവളുടെ ചിത്രം തപാൽ സ്റ്റാമ്പായും, പോസ്റ്റൽ കവറായും ഇറക്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. രത്തംഭോറിലെ രാജ്ഞിയായിരുന്നു ‘മച്ചിലി’ എന്ന റോയൽ ബംഗാൾ കടുവ. എന്തു കൊണ്ടു റോയൽ ബംഗാൾ കടുവ ഭാരതത്തിൻ ദേശിയ മൃഗമായതു എന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചയൊരു ജീവൻ. ഇത് അവളുടെ കഥയാണ്. മച്ചിലിയുടെ കഥ…
രത്തംഭോറിലെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സംരക്ഷിതവനത്തിലാണ് പതിനേഴു വർഷങ്ങൾക്കു മുൻപേ ‘ മച്ചിലിയുടെ ജനനം. മനുഷ്യരുടെ വിരൽ അടയാളം പോലെ തന്നെയാണ് കടുവകളുടെ മേലുള്ള വരയും. വരകളിൽ ഓരോരോ കടുവയും വ്യത്യസ്തമാണ്. മാത്രമല്ല ഒന്നിനെ പോലെ മറ്റൊന്നുണ്ടാകില്ല. വളരെ കുഞ്ഞായിരിക്കുമ്പോഴാണ് മച്ചലിയെ രത്തംഭോറിലെ വനസംരക്ഷകർക്ക് ലഭിക്കുന്നത്. ആ കുഞ്ഞു കടുവക്കുട്ടിയെ പാർക്ക് അധികൃതർ പരിശോധിച്ചനേരം, മത്സ്യത്തിന്റെ രൂപമുള്ള ചിത്രം, വരകളായി അവളുടെ മേൽ കണ്ടെത്തി. മത്സ്യം എന്നാൽ ഹിന്ദിയിൽ ‘മച്ചിലി’ എന്നാണല്ലോ , അതിനാൽ അവർ അവളെ ‘മച്ചിലി’ യെന്നു വിളിച്ചു .
മച്ചലിയെ രത്തംഭോറിലെ രാജ്ഞിയെന്നു വിളിക്കുന്നത് വെറുതേ അലങ്കാരത്തിനല്ലെന്നത് അവളുടെ സാഹസിക കഥ അറിയുമ്പോൾ മനസിലാകും. എന്തു കൊണ്ട് ‘മച്ചിലി’ സവിശേഷതകൾ നിറഞ്ഞവൾ ആകുന്നു എന്നാൽ, ഒരു കടുവക്കുട്ടി ജനിച്ചു വളർന്നു വലുതായി വരാൻ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വരും. മനുഷ്യരിൽ നിന്നും മറ്റു കടുവകളിൽ നിന്നും ഒക്കെയുള്ള വെല്ലുവിളി അതിജീവിച്ചാണ് അവയുടെ ജീവിതം.
കുഞ്ഞുങ്ങൾ ഉള്ളൊരു പെൺകടുവയെ കണ്ടു കിട്ടിയാൽ, ഒരു അന്യ ആൺകടുവ ആദ്യം ചെയ്യുക ആ കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ്. എന്നാൽ മാത്രമേ ആ പെൺകടുവയുമായി ഇണചേരാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ സാഹചര്യത്തിൽ. അതെ വനത്തിലെ അറുപതു ശതമാനം കടുവകളും മച്ചിലിയുടെ കുട്ടികൾ ആണെന്നതാണ് മറ്റൊരു അത്ഭുതം.
ഏതാണ്ട് ഇരട്ടി വലിപ്പമുള്ള ഒരു ആൺകടുവയോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല. പല വട്ടം ആൺകടുവകളുടെ അക്രമത്തിൽ സാരമായി മുറിവേറ്റിട്ടുണ്ട് മച്ചലിക്ക്. അവളുടെ പല്ലുകളും, എന്തിനേറെ… ഒരു കണ്ണ് വരെ അങ്ങനെ നഷ്ടമായിട്ടുമുണ്ട്. പക്ഷെ അവളുടെ കുട്ടികൾ എന്നും സുരക്ഷിതർ ആയിരുന്നു. അവർക്കു ഭക്ഷണം കൊടുക്കുന്നതിലും, വേട്ടയാടാൻ പഠിപ്പിക്കുന്നതിലും അവളെപോലെ വിദഗ്ധയായ മറ്റൊരു കടുവ ഇല്ലെന്നാണു അറിവ്. പകരം വയ്‌ക്കാൻ ഇല്ലാത്ത ആ ചങ്കൂറ്റം തന്നെയാണു എണ്ണത്തിൽ ശോഷിച്ച കടുവകളെ വീണ്ടും മടക്കികൊണ്ട് വരാൻ ഒരു കാരണം.
മച്ചിലിയെ കുറിച്ച് അറിഞ്ഞ വിദേശിയർ അവളെ തേടി വന്നു തുടങ്ങി. നേരിട്ടും അല്ലാതെയും മച്ചിലികാരണം ഇതുവരെ ഉണ്ടായ സാമ്പത്തിക ലാഭം ഏതാണ്ട് 100 മില്യൺ അമേരിക്കൻ ഡോളർ ആണ് എന്നതു തന്നെ ആശ്ചര്യം. തന്റെ ജീവിതം കൊണ്ട് ഒരു വലിയ ദൗത്യം ചെയ്തു തീർത്ത മച്ചിലി 2016 ഓഗസ്റ്റിൽ വിടവാങ്ങി. ലോകത്തിൽ ഏറ്റവും അധികം കാലം ജീവിച്ച കടുവയെന്ന അപൂർവ്വ റെക്കോർഡും അപ്പോഴേക്കും അവൾ സ്വന്തമാക്കിയിരുന്നു.
വിടവാങ്ങുന്നതിനും വർഷങ്ങൾക്ക് മുന്നേ അവളെ പലപ്പോഴും കാണമാതാകുമായിരുന്നു എന്നാൽ വനത്തിലെ ക്യാമറയിൽ വീണ്ടും അവൾ പ്രത്യക്ഷപ്പെട്ട് അത്ഭുതപ്പെടുത്തിയിരുന്നു. തന്നെ സ്‌നേഹിക്കുന്നവരേയോ, കാണാനെത്തുന്ന വിനോദസഞ്ചാരികളെയോ ഒരു നോട്ടം കൊണ്ട് പോലും അവൾ അവരെ ഭയപ്പെടുത്തിയില്ല… ഒരിക്കലും!














