കണ്ണൂർ: വിശ്വാസികളുടെ പ്രതിഷേധം അവഗണിച്ച് മട്ടന്നൂർ മഹാദേവ ക്ഷേത്രം ബലം പ്രയോഗിച്ച് ദേവസ്വം ബോർഡ് ഏറ്റെടുത്ത സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. അധികാരത്തിന്റെ ലഹരി പിടിച്ച മാർക്‌സിസ്റ്റുകളുടെ ഹിന്ദുക്കൾക്കെതിരായ ഗൂഡാലോചന വിജയിപ്പിക്കാൻ അനുവദിക്കില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ദുർഗാഷ്ടമി ദിനത്തിൽ ഇത്തരം സംഭവം നടന്നത് അപലപനീയമാണ്. അടിമത്വത്തിന്റെ കാലം അവസാനിച്ചുവെന്നും പിണറായി ഇനിയെങ്കിലും ഉണരണമെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്നലെ രാവിലെയാണ് പോലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയത്. ക്ഷേത്ര ഭാരവാഹികൾ ഗേറ്റും വാതിലും അടച്ചിട്ടിരുന്നെങ്കിലും പൂട്ട് പൊളിച്ച് ഇവർ അകത്ത് കടക്കുകയായിരുന്നു. ഓഫീസും കൗണ്ടറും പൂട്ടിയിരുന്നെങ്കിലും ഇത് പൊളിച്ച് എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലയേൽപിക്കുകയും ചെയ്തു.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് മലബാർ ദേവസ്വം കമ്മീഷണർ ക്ഷേത്രം ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ കേസ് സുപ്രീംകോടതിയിൽ നിൽക്കുമ്പോഴാണ് ക്ഷേത്രം ഏറ്റെടുത്തതെന്നും നോട്ടീസ് നൽകിയില്ലെന്നും ക്ഷേത്രം പ്രസിഡന്റായിരുന്ന സി.എച്ച് മോഹൻദാസ് പറഞ്ഞു.
Comments