പാലക്കാട്: ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം പിന്നിടുന്നു. ഓഗസ്റ്റ് മാസം 30-ാം തീയതിയാണ് സൂര്യകൃഷ്ണയെ കാണാതാകുന്നത്. പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സൂര്യ ആ വഴി അപ്രത്യക്ഷയാകുകയായിരുന്നു. മകളെ കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.
കേരളക്കര ഒന്നടങ്കം ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്ന ജസ്‌നയെ കാണാതായി മൂന്ന് വർഷം പിന്നിടുമ്പോഴാണ് പാലക്കാട്ടുനിന്നും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയേയും കാണാതായ വിവരം പുറത്തുവന്നത്. ഓഗസ്റ്റ് 30ന് പകൽ 11 മണിക്ക് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്.
മൊബൈൽ ഫോണും എടിഎം കാർഡും എടുക്കാതെ വീടുവിട്ടിറങ്ങിയ സൂര്യയുടെ തിരോധാനം പോലീസിനെ കുഴയ്‌ക്കുകയാണ്. ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഗോവയിലേക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. കണാതായ സൂര്യ കൃഷ്ണയുടെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
പാലക്കാട് മേഴ്‌സി കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയാണ് സൂര്യ. വീട്ടിൽ നിന്നും പോകുമ്പോൾ ഒരു ബാഗും അതിൽ ഒരു ജോഡി വസ്ത്രങ്ങളും മാത്രമാണുള്ളത്. വീട്ടിൽ നിന്നും വഴക്കിട്ടാണ് സൂര്യ പുസ്തകം വാങ്ങാൻ പോകുന്നത്. തമാശയ്‌ക്കാണെന്ന് കരുതി വീട്ടുകാർ കാര്യമാക്കിയതുമില്ല.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചിരക്കാറുള്ള വഴിയെയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30ന് പോയത്. യാത്രയ്‌ക്ക് പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടുപോയി എന്ന ആശങ്കയിലാണ് കുടുംബം. ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments