ന്യൂഡൽഹി : സിംഘുവിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉന്നത തലയോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി,ഡിജിപി എന്നിവരുമായാണ് മുഖ്യമന്ത്രി അവലോകനയോഗം ചേരുക.
പ്രതിഷേധ സമരം നടക്കുന്ന സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിൽ ബാരിക്കേഡിൽ കെട്ടിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.സംഭവത്തിന്റെ ഉത്തരവാദിത്വംസിഖ് സായുധ സേനയായ നിഹാംഗ് ഏറ്റെടുത്തിരുന്നു. സിഖ് മതഗ്രന്ഥം തീവെച്ച് നശിപ്പിച്ചതിനുള്ള ശിക്ഷയാണ് കൊലപാതകത്തിന് കാരണമെന്ന് നിഹംഗുകൾ വെളിപ്പെടുത്തി.
അതേസമയം യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.കൊലാപാതകത്തിന്റെ ക്രൂരത വെളിപ്പെടുന്നതാണ് റിപ്പോർട്ട്. പരിക്കുകളെ തുടർന്നുണ്ടായ അമിത രക്തസ്രാവം ആണ് ലഖ്ബീർ സിംഗിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്തോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ആയുധം ഉപയോഗിച്ചുള്ള മുറിവുകളാണ് ശരീരത്തിൽ കൂടുതലും ഉള്ളത്. ശരീരം വലിച്ചഴച്ചതിന്റെ പാടുകളും ഉണ്ടായതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിനിടെ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നു.ജീവനുവേണ്ടി യാചിക്കുന്നതാണ് ഓഡിയോ.അവസാന ആഗ്രഹം നിറവേറ്റാൻ വേണ്ടിയെങ്കിലും തന്നെ രണ്ടു മിനിറ്റ് നേരത്തേക്ക് താഴെയിറക്കാൻ ലഖബീർ സിംഗ് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.എന്നാൽ ഇത് വിസമ്മതിച്ച അക്രമികൾ യുവാവിനോട് ക്രൂരമായ ഭാഷയിൽ സംസാരിക്കുന്നതും ഓഡിയോയിൽ വ്യക്തമാണ്.
Comments