പോർട്ട് ബ്ലെയർ : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവർ അന്തമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കണം. അപ്പോൾ മിഥ്യാധാരണകൾ മാറുമെന്നും അമിത് ഷാ പറഞ്ഞു. സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സവർക്കർക്ക് വീർ എന്ന നാമം നൽകിയത് സർക്കാരല്ല. മറിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി കോടിക്കണക്കിന് വരുന്ന ആളുകളാണ് ഈ നാമം നൽകിയത്. ഇത് ആർക്കും മായ്ച്ചുകളയാൻ ആകില്ല
ഇത് രണ്ടാം തവണയാണ് ജയിലിൽ എത്തി സവർക്കറെ തടവിൽ പാർപ്പിച്ച മുറി സന്ദർശിക്കുന്നത്. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ ജയിൽ ക്രൂരതകളുടെ തടവറയായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ നിരവധി പേരാണ് ഇവിടെ ജീവൻ ത്യജിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
ഈ സ്ഥലം സന്ദർശിക്കുന്നതുവരെ എത്രവലിയ ക്രൂരപീഡനങ്ങളാണ് നമ്മുടെ ്‌സ്വാതന്ത്ര്യസമര സേനാനികൾ നേരിട്ടതെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകില്ല. ഇവിടെവെച്ചാണ് വിദേശ ഭരണാധികാരികൾ സ്വാതന്ത്ര്യത്തിനായുള്ള ആവേശം തല്ലിക്കെടുത്താൻ ശ്രമിച്ചത്. എന്നാൽ അവരുടെയുള്ളിലെ അഗ്നി അണയ്‌ക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല.
ഇന്ന് വിജയദശമി. തിന്മയ്‌ക്ക് മേൽ നന്മ വിജയിച്ച ദിനമായാണ് വിജയദശമി ആഘോഷിക്കാറ്. ഈ സെല്ലുലാർ ജയിൽ തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയതിന്റെ ഏറ്റവും വലിയ സ്മാരകമാണ്. ഇവിടെ വെച്ചാണ് ധീര സമരസേനാനികൾ ഭാരത മാതാവിനെ അടിമയാക്കി വയ്‌ക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ മാറി. പിന്തിരിയാതെ മുന്നോട്ടുമാത്രം പോകുകയെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സവർക്കറുടെയും സന്യാലിന്റെയു ആശയങ്ങളാണ് ഇന്നതെ ഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments