ന്യൂഡൽഹി:പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ധു രാജി പിൻവലിച്ചു. രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തന്റെ പ്രശ്‌നങ്ങളും ആശങ്കകളും രാഹുൽ ഗാന്ധിയെ അറിയിച്ചെന്നും എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും സിദ്ധു വ്യക്തമാക്കി. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.
സെപ്തംബർ 28നാണ് നവ്ജോത് സിംഗ് സിദ്ധു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകിയത്. എന്നാൽ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നില്ല. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ധു പ്രതികരിച്ചത്. സിദ്ധുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളിൽ, ചിലത് ഉടൻ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന ഉറപ്പെന്നാണ് റിപ്പോർട്ട്.
വരാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്താൻ സിദ്ധു നേതൃത്വം നൽകണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ധു പ്രതികരിച്ചത്.
Comments