ന്യൂഡൽഹി: ജനാധിപത്യ ഭാരതത്തിനകത്തെ ഭീകരതയുടെ മറ്റൊരു മുഖമായി നിഹാംഗുകൾ. ആധുനിക സിഖ് സമൂഹത്തിന് തന്നെ നാണക്കേടാവുന്ന രീതിയിലാണ് നിഹാംഗുകളുടെ ക്രൂരത അനുദിനം വർദ്ധിക്കുന്നത്. മാനതകളില്ലാത്തവണ്ണം ഇവരുടെ ക്രൂരതയുടെ കഥകൾ ആവർത്തിക്കുകയാണ്.
കർഷക സമരം ഒരവസരമാക്കി എടുത്തിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന മേഖലകളിലെ അരാഷ്‌ട്രീയ വാദികൾക്കും, ഭീകര സംഘടനകൾക്കും, രാഷ്‌ട്രവിരുദ്ധ ശക്തികൾക്കും എല്ലാവിധ സംരക്ഷണവും നൽകുന്നത് നിഹാംഗുകളാണെന്നാണ് റിപ്പോർട്ട്. ഒരു സാധാരണ കർഷകത്തൊഴിലാളിയെ നിഹാംഗുകൾ കഴിഞ്ഞദിവസം ക്രൂരമായി തല്ലിച്ചതച്ച് കൈവെട്ടിമാറ്റി കൊന്ന് കെട്ടിതൂക്കിയിട്ട സംഭവം രാജ്യം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ നിഹാംഗുകളുടെ ക്രൂരതയെകുറിച്ചറിയുന്നവർക്ക് ഇത് ആദ്യ സംഭവമല്ലെന്ന് പറയുന്നു.
ഒന്നരവർഷം മുമ്പാണ് തങ്ങൾക്കെതിരെ നടപടിയെടുത്ത ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുടെ കൈ നിഹാംഗുകൾ വെട്ടിമാറ്റിയത്. സിഖ് സമൂഹത്തിന്റെ അസ്ഥിത്വം സംരക്ഷിക്കാൻ വ്രതമെടുത്തവരാണെന്ന് പറയുന്ന ഇവരുടെ പ്രാകൃത സ്വഭാവം എല്ലാ നിയമവ്യവസ്ഥകളേയും വെല്ലുവിളിക്കുകയാണ്. ഒപ്പം പഞ്ചാബിലെ രാഷ്‌ട്രീയ അസ്ഥിരതയും കോൺഗ്രസ്സിന്റെ പ്രീണന രാഷ്‌ട്രീയവും ഭീകരസംഘടനകളായ ഖാലിസ്താനികൾക്കും നിഹാംഗുകൾക്കും എല്ലാ പിന്തുണയും നൽകുന്നു.
ചരിത്രകാല സിഖ് പോരാളികളുടെ രൂപത്തിലാണ് നിഹാംഗുകളുടെ നടപ്പ്. കടുംനീല തലപ്പാവാണ് നിഹാംഗുകൾ ഉപയോഗിക്കുന്നത് ഒപ്പം സിഖുകാരുടെ പതിവ് പുണ്യ ആയുധമായ കൃപാണിനൊപ്പം വാളും കുന്തവും അമ്പുംവില്ലുമെല്ലാം പരസ്യമായി ഇവർ ധരിക്കും. തലപ്പാവിൽ ഇരുമ്പുവളയങ്ങളും ചങ്ങലയും ചുറ്റിയാണ് സദാ നടക്കുന്നത്, ഏതു സമയത്തും ഞങ്ങൾ യുദ്ധസജ്ജരെന്ന് ലോകത്തോട് പറയുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
നിഹാംഗുകൾ എന്ന പേര് പേർഷ്യൻ ഭാഷയിൽ നിന്ന് കടംകൊണ്ടതാണെന്ന് ഒരു വാദമുണ്ട്. എന്നാൽ അതിനർത്ഥം മുതലയെന്നും മറ്റു ചില പാശ്ചാത്യഭാഷകളിൽ വാളെന്നും പേനയെന്നും പറയുന്നു. എന്നാൽ സംസ്‌കൃതത്തിലെ നിശംക് എന്നർത്ഥം വരുന്ന ഭയരഹിതരായ, കലർപ്പില്ലാത്ത, വിശുദ്ധരായ, സമ്പൂർണ്ണ സ്വതന്ത്രരായ എന്നൊക്കെയു ള്ളതിനോടാണ് ഇവരുടെ സ്വഭാവം യോജിക്കുന്നതെന്നും മറ്റൊരുവാദവുമുണ്ട്. നിഹാംഗുകൾക്ക് വേദനയും സുഖങ്ങളും ഒരു പോലെ ആസ്വാദ്യകരമാണെന്ന് 19-ാം നൂറ്റാണ്ടിലെ ചരിത്രരേഖകളിൽ പറയപ്പെടുന്നു.
1699 കാലഘട്ടത്തിൽ വൈദേശിക മുഗള ആക്രമണകാരികളിൽ നിന്നും ഭാരതത്തെ രക്ഷിക്കാനായി ഗുരു ഗോവിന്ദ സിംഹനാരംഭിച്ച ഖൽസയുടെ പിന്മുറക്കാരാണിവർ. ഗുരഗ്രന്ഥ സാഹിബിൽ നിഹാംഗ് എന്ന പേരിനെ ഭയരഹിതനായ പോരാളി എന്നർത്ഥത്തിൽ പരാമർശിച്ചിട്ടുമുണ്ട്. ഗുരുഗോവിന്ദ സിംഹന്റെ മകൻ ഫത്തേഹ് സിംഗാണ് നിഹാംഗുകളുടെ രൂപീകരണത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. തന്റെ പിതാവായ ഗുരുഗോവിന്ദ സിംഹന് മുന്നിൽ കടുംനീല തലപ്പാവുമായി ഫത്തേഹ് സിംഗ് വന്ന് നിന്നു എന്ന ചരിത്രരേഖ ഈ വിശ്വാസത്തിന് ബലം കൂട്ടുന്നു. ഖൽസാ സമ്പ്രദായത്തിലെ പോരാളികളാണ് നിഹാംഗുകളെന്ന് ഗുരുവിന്റെ കാലത്തു തന്നെ അംഗീകരിക്കപ്പെട്ടു.
രണ്ടു വിഭാഗമായി സിഖ് പരമ്പര ഇന്നും ജീവിക്കുകയാണ്. ഗുരുഗോവിന്ദ സിംഹന്റെ പാതയിൽ ഖൽസാ സമ്പ്രദായം ആചരിക്കുന്ന സാധാരണവിഭാഗം . ഇവർ തലപ്പാവിലെ നിറത്തിലോ മറ്റ് വേഷങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാൽ യുദ്ധഭൂമിയിൽ മാത്രം ഗുരു അണിഞ്ഞിരുന്ന നിലതലപ്പാവ് ജീവിതകാലം മുഴുവൻ വ്രതമായി സ്വീകരിച്ചാണ് നിഹാംഗുകൾ ഉൾപ്പെടെയുള്ള മറ്റൊരു വിഭാഗം ജീവിക്കുന്നത്. ഖൽസയുടെ എല്ലാ ചിട്ടകളും ഊണിലും ഉറക്കത്തിലും തെറ്റിക്കില്ലെന്ന് പ്രതിജ്ഞ എടുത്താണ് ഇവർ നടക്കുന്നത്. സദാ ഉച്ചത്തിൽ, ചാർദ്ദീ കാലാ(എപ്പോഴും ഉശിരോടെ) എന്ന മുദ്രാവാക്യം ഇവർ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. തിയ്യാർ ബാർ തിയ്യാർ( സദാ സന്നദ്ധരാണ് ഞങ്ങൾ) എന്നാണിവരുടെ പ്രഖ്യാപനം.
ഒരുകാലത്ത് യുദ്ധം നയിച്ച് മുഗളന്മാരുടെ തലയറുത്തെറിഞ്ഞ നിഹാംഗുകളുടെ വീരഗാഥകൾ ഇന്നും പഞ്ചാബിൽ ഉയരുന്നു. എന്നാലിന്നാകട്ടെ ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ടും, നിയമവ്യവസ്ഥകളെ കാറ്റിൽ പറത്തിയുമാണ് ആധുനിക നിഹാംഗുകളുടെ പെരുമാറ്റം. കഴിഞ്ഞവർഷം ഹർജീത് സിംഗെന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈവെട്ടിയ ഇവർ ഈ വർഷം മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ലുധിയാനയിലെ പ്രതിമ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഒരു പാവം കർഷകതൊഴിലാളിയെ ഇഞ്ചിഞ്ചായി വധിച്ച് കെട്ടിതൂക്കിയത്.
നിഹാംഗുകൾ നിലവിൽ ഒരു ഡസൻ സംഘങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ജതീദാറെന്ന പേരിലറിയപ്പെടുന്ന ഒരു നേതാവ് എല്ലാ സംഘത്തിലുമുണ്ടാകും. എല്ലാവർഷവും അനന്തപൂർ സാഹിബിലേക്കും ദംദമാ സാഹിബിലേക്കും നടക്കുന്ന സിഖ് തീർത്ഥാടന ങ്ങളിലും ഘോഷയാത്രകളിലും തങ്ങളുടെ ആയുധപാടവവും അഭ്യാസപ്രകടനങ്ങളും നടത്തി വീരന്മാരാണെന്ന് കാണിക്കുന്നതും പതിവാണ്.
അതിരാവിലെ ഒരു മണിക്ക് ഉണർന്ന് സിഖ് പാരമ്പര്യമനുസരിച്ചുള്ള നമസ്‌കാരങ്ങൾ നടത്തണം. സിഖ് പരമ്പരയിലെ പഞ്ചകഖാരങ്ങൾ നിത്യജീവിതത്തിൻരെ ഭാഗമാക്കണം ( കേശം, കങ്കണം, കരം, കചേര, കൃപാണം,പാഞ്ച് കപട). ഇവയണിഞ്ഞ് നിഷ്ഠയോടെ മുടിയും താടിയും നീട്ടുന്ന ഏതൊരാൾക്കും നിഹാംഗുകളാകാം എന്ന് സിഖ് രേഖകൾ. ഒരു കാലഘട്ടത്തിലെ ധർമ്മത്തിന്റെ സത്യത്തിന്റെ വീരതയുടെ അഭിമാനത്തിന്റെ പര്യായമായവർ ഇന്ന് ഭീകരരുടെ പാതയിലാണ്. എന്നാലിന്ന് നിഹാംഗുകൾ അക്രമകാരികളായി മാറിയിരിക്കുന്നു. പൊതുസാമൂഹ്യ ബോധത്തിനു പകരം അതിതീവ്ര നിലപാടുകൾ വഴി സമൂഹത്തിൽ ഇവർ ഭീതിപരത്തിയാണ് നിലനിൽക്കുന്നത്. സിഖ് മതവിഭാഗത്തെ ഖാലിസ്താൻ വാദത്തിലൂടെ ആഗോളഭീകരരാക്കിയ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ കുതന്ത്രങ്ങൾ നിഹാംഗുകളേയും വലയം ചെയ്തിരിക്കുന്നു.
Comments