ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. പ്രതിരോധ രംഗത്തെ അത്യാധുനികമായ ആയുധങ്ങളും വാഹനങ്ങളും നിർമ്മിക്കാൻ ഏഴ് പ്രതിരോധ കമ്പനികൾ മോദി നവീന ഭാരത്തിന് സമർപ്പിച്ചത് ഈ ഉറപ്പിലേക്കുള്ള ആദ്യ പടിയാണ്. ആത്മനിർഭര ഭാരതത്തിന്റെ പാതയിൽ ആയുധങ്ങളുടെ ഉപഭോക്താക്കളായ ഇന്ത്യ നിർമ്മാതാക്കളാവുകയാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യ മാറുന്ന കാലം വിദൂരമല്ല.
മൂന്ന് സൈനിക വിഭാഗങ്ങളുടെയും പ്രതിരോധ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് പ്രതിരോധ കമ്പനികൾ ആരംഭിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം. ഇതിന് പുറമേ ലോകരാജ്യങ്ങൾക്ക് മികച്ച ആയുധങ്ങളും യുദ്ധസാമഗ്രികൾ നൽകുകയും കേന്ദ്രസർക്കാർ ലക്ഷ്യമാണ്. സ്വയംപര്യാപ്ത ഭാരതത്തിനായുള്ള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ഈ പ്രതിരോധ കമ്പനികൾ.
മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്, ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപൺസ് ആന്റ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫർട്സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റൽ ലിമിറ്റഡ്, ഗ്ലൈഡേർസ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ പുതിയ പ്രതിരോധ കമ്പനികൾ. യുദ്ധ ടാങ്കുകൾ, മൈൻ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകുന്ന വാഹനങ്ങൾ, ബോംബുകൾ, റോക്കറ്റുകൾ, തോക്കുകൾ, ഡ്രോൺ വേധാ തോക്കുകൾ, പാരച്ച്യൂട്ടുകൾ, കെത്തോക്കുകൾ എന്നിവയും സെനികർക്കുള്ള വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളുമാണ് ഇവിടെ നിർമ്മിക്കുക.
കേന്ദ്രസർക്കാരിന് കീഴിലെ ഓർഡ്‌നൻസ് ഫാക്ടറി ബോർഡ് വിഭജിച്ചായിരുന്നു കമ്പനികളുടെ രൂപീകരണം. വിഭജനത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പ്രതിരോധ രംഗത്ത് കേന്ദ്രസർക്കാർ കൈക്കൊണ്ട ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. ആധുനിക ഭാരതത്തിന് ആവശ്യം പുതിയ യുദ്ധസാമഗ്രികളാണെന്ന തിരിച്ചറിവിന്റെ സാക്ഷാത്കാരം കൂടിയാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന കമ്പനികൾ.
ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ കമ്പനികൾക്ക് ലഭിച്ച കരാറുകൾ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. വിവിധ സേനകളിൽ നിന്നായി 65,000 കോടിരൂപയുടെ 66 കരാറുകളാണ് ലഭിച്ചിരിക്കുന്നത്.സംയുക്തമായി ആയുധ നിർമ്മാണത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയുമായി കൈകോർക്കുകയാണ്. പുതിയ കമ്പനികളുടെ വരവ് ഇതിന് വേഗം കൂട്ടും. ഇന്ത്യയിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കാൻ ഇതിലൂടെ സാദ്ധ്യമാകും എന്നതും കേന്ദ്രസർക്കാരിന്റെ നേട്ടമാണ്.
സ്വാതന്ത്ര്യസമരത്തിന് ശേഷം ആദ്യമായാണ് പ്രതിരോധ മേഖലയിൽ ഇത്രയും വലിയ ഒരു മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ അവഗണിച്ച മുൻ സർക്കാരിനുള്ള ശക്തമായ മറുപടി കൂടിയാണ് പ്രതിരോധ കമ്പനികളെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനായി പ്രോത്സാഹനം നൽകുന്ന സർക്കാർ മികച്ച അന്തരീക്ഷവും കമ്പനികൾക്ക് ഒരുക്കി നൽകിയിട്ടുണ്ട്. കമ്പനികളുട കടന്നുവരവ് പ്രതിരോധ രംഗത്ത് സമഗ്രമാറ്റമാണ് ഉണ്ടാക്കാനിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ള രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 325 ശതമാനം വർദ്ധിക്കും. രാജ്യത്തിന് മികച്ച ഒരു പ്രതിരോധ ഭാവി നിർമ്മിക്കാൻ കമ്പനികൾക്ക് കഴിയും.
രാജ്യത്തിന്റെ ശക്തിയാണ് പ്രതിരോധ കമ്പനികളുടെ മുഖമുദ്രയെന്നാണ് ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. മറ്റ് രാജ്യങ്ങളുടെ ഒപ്പം നിൽക്കുകയല്ല മറിച്ച് ആഗോളതലത്തിൽ തന്നെ മികച്ച സ്ഥാനം നേടുക എന്നതാണ് ലക്ഷ്യം. പുതിയ കണ്ടുപിടുത്തങ്ങളും അതിന്മേലുള്ള ഗവേഷണവുമാണ് ഒരു രാജ്യത്തെ നിർവചിക്കുന്നത്. ഏഴ് കമ്പനികളും രാജ്യത്തിന്റെ വളർച്ചയ്‌ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments