ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. കൊക്കയാറിൽ ഇളംകോട് കാവലി, പൂവഞ്ചി മേഖലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഇനി എട്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ കുട്ടികളാണ്.
ആൻസി, ഷാജി, സച്ചു, അപ്പു, മാളു, ഫൗസിയ, അഹിയാൻ, അഫ്‌സാന തുടങ്ങി കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൊക്കയാറിൽ കണ്ടെത്താനുണ്ട്. പൂവഞ്ചിയിൽ അഞ്ച് വീടുകൾ ഒഴുകി പോയെന്നാണ് റിപ്പോർട്ട്. വീടുകളിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിന് കാലാവസ്ഥ വലിയ വെല്ലുവിളിയായി തുടരുകയാണ്. റോഡുകൾ തകർന്നതിനാൽ രക്ഷാദൗത്യ സംഘത്തിന് പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ട്.
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഉരുൾപൊട്ടലിൽ നാശം വിതച്ച കൊക്കയാർ. സംഭവസ്ഥലത്തേക്ക് എൻഡിആർഎഫ് സംഘം പുറപ്പെട്ടതായാണ് വിവരം. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലെ കൃഷിസ്ഥലങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂർണമായും അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ 10 ഡാമുകളും തുറന്നിട്ടുണ്ട്.
Comments