ബംഗലൂരു: കർണാടകയിൽ മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസും ജനതാദൾ എസും തമ്മിലുളള പോര് മുറുകുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് അടുത്ത മുഖ്യമന്ത്രിയായി ഒരു മുസ്ലീം നേതാവിന്റെ പേര് ഉയർത്തിക്കാട്ടാമോയെന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി.
കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാനാണ് എച്ച്. ഡി കുമാരസ്വാമിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. സ്വന്തം പിതാവിനെ പറഞ്ഞ് മനസിലാക്കി ഒരു മുസ്ലീം നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ആദ്യം കുമാരസ്വാമി ചെയ്യേണ്ടത്. കോൺഗ്രസിനെതിരായ ആരോപണങ്ങൾ കുമാരസ്വാമിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് വ്യക്തമാക്കുന്നതെന്നും സമീർ അഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
കർണാടകയിലെ ന്യൂനപക്ഷ സമുദായങ്ങളെ നശിപ്പിക്കുകയാണ് കോൺഗ്രസും സിദ്ധരാമയ്യയും ചെയ്തതെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. എന്നാൽ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിൽ അൽപം പോലും ആശങ്കപ്പെടാതിരുന്ന നേതാവാണ് ജെഡിഎസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച്ഡി ദേവഗൗഡയെന്ന് സമീർ അഹമ്മദ് ഖാൻ പരിഹസിച്ചു.
ഹാസനിലും രാമനഗരയിലും മുസ്ലീം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ജെഡിഎസിന് സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും പാർട്ടി ഇവിടെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉളളവർക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. എന്നിട്ടാണ് കുമാരസ്വാമി ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സമീർ അഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
Comments