കശ്മീർ: ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. ചൻപോരയിൽ ഹംദാൻ കോളനിയിലെ റാഷിദ് ഭട്ട്, ഫഹദ് അലി വാനി, ഭാഗ്-ഇ-മെഹ്തബിലെ ഗവൺമെന്റ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഫുർകാൻ ഇമ്രാൻ അഖൻ എന്നിവരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി.
വിവിധ തീവ്രവാദ ശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനാണ് നീക്കം. പരിശോധനകൾക്ക് പിന്നാലെ 12ഓളം പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും എൻഐഎയുടെ നേതൃത്വത്തിൽ പരിംപോറ, ചട്ടബൽ, ചനപോര, സോളിന, ചട്ടബൽ ഉൾപ്പെടെയുള്ള 16 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഈ മാസം മാത്രം 11 സാധാരാണക്കാരാണ് കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീരിലേക്ക് എത്തിയ ആളുകൾ എത്രയും വേഗം ഒഴിഞ്ഞ് പോകണമെന്ന് ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. കശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടയുകയാണ് ഭീകരരുടെ ലക്ഷ്യമെന്നാണ് സൂചന.
അതേസമയം വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പൂഞ്ചിൽ തുടർച്ചയായ പത്താം ദിവസവും വ്യാപക തെരച്ചിൽ തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രധാന പാതകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 9 സൈനികരാണ് പൂഞ്ചിൽ വീരമൃത്യു വരിച്ചത്. ഇന്നും ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
Comments