ലക്‌നൗ: ലഖിംപൂർ ഖേരി ആക്രമണത്തിൽ സാക്ഷികൾക്ക് സംരക്ഷണമൊരുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി കേസെടുത്തിരുന്നു. ഗൗരവമുള്ള വിഷയമെന്ന് അഭിപ്രായപ്പെട്ട കോടതി കേസിന്റെ അടുത്ത വാദം ഒക്ടോബർ 26ലേക്ക് മാറ്റിവെച്ചു.
സംഭവത്തിൽ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി യുപി സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതികളിൽ 4 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. 44 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. ബാക്കിയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സർക്കാർ കോടതിയോട് സമയവും ആവശ്യപ്പെട്ടു. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഈ മാസം ആദ്യമാണ് ലഖീംപൂർ ഖേരിയിൽ എട്ട് പേരുടെ മരണത്തിനിടയായ സംഭവം നടന്നത്. പ്രതിഷേധ സംഘടനകൾ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ മരിച്ചു. തുടർന്ന് പ്രതിഷേധക്കാർ കാറിലുണ്ടായിരുന്നവരെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments