ദുബായ്: ഓസീസിനെ 8 വിക്കറ്റിന് തകർത്ത് ടി 20 ലോകകപ്പിനു മുമ്പായുളള സന്നാഹ മത്സരത്തിൽ വിജയം ആഘോഷിച്ചു ടീം ഇന്ത്യ. രോഹിത്ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഓസ്‌ത്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ അവശേഷിക്കെ മറികടന്നു.
ക്യാപ്റ്റൻ രോഹിത്ശർമയുടെ ഇന്നിങ്‌സ് ആണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. 60 റൺസ് എടുത്ത രോഹിത്ശർമ റിട്ടയർ ഔട്ടായി. രോഹിത്ശർമ്മ ഓപ്പണിങ് കൂട്ടുകെട്ടിൽ കെ എൽ രാഹുലുമായി 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തുകൾ നേരിട്ട രോഹിത്ശർമ അഞ്ച് ഫോറും മൂന്ന് സിക്‌സറും നേടി.
രാഹുൽ 39 റൺസിന് പുറത്തായി. പിന്നീട് വന്ന സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഓസീസിന്റെ കെയ്ൻ റിച്ചാർഡ്‌സന്റൈ പന്ത് സിക്‌സർ പറത്തിയാണ് ഹാർദിക് വിജയലക്ഷ്യം പൂർത്തിയാക്കിയത്. സൂര്യകുമാർ 38 റൺസെടുത്തു കൂടെയുണ്ടായിരുന്നു.
നേരത്തെ ടോസ് നേടിയ കംഗാരുകൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടോസ് മുതലാക്കാൻ മഞ്ഞ കുപ്പായകാർക്ക് കഴിഞ്ഞില്ല. ഓപ്പണർമാരായ ഡോവിഡ് വാർണരും ക്യാപ്റ്റൻ ആരൺ ഫിഞ്ചും വേഗത്തിൽ പുറത്തായി. തുടർന്ന് വന്ന മിച്ചൽ മാർഷ് റണ്ണൊന്നും എടുക്കാതെ ക്രീസ് വിട്ടു. എന്നാൽ മുൻ നായകൻ സ്റ്റീവൻ സ്മിത്തും ഗ്ലൻ മാക്‌സ്‌വെലും ചേർന്ന് ടീമിനെ കരകയറ്റി. സ്മിത്ത് 57ഉം മാക്‌സ്‌വെൽ 37ഉം നേടി. വേഗത്തിൽ 41 റൺസ് നേടിയ മാർകസ് സ്റ്റായിനിസ് ആണ് കംഗാരുകൾക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.
നിശ്ചിത ഓവറിൽ 5ന് 152 റൺസ് ആയിരുന്നു ഓസീസിന്റെ സ്‌കോർ. രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വർകുമാർ, രവീന്ദ്ര ജഡേജ,രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
Comments