കോഴിക്കോട്: കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം സംബന്ധിച്ച പരാതികളും ഉയരുന്നു. കോഴിക്കോട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. മുബാറക് അഹമ്മദ് എന്ന വ്യക്തിയാണ് മൂന്ന് ദിവസം മുൻപ് ചേവായൂരിലെ സ്വകാര്യ ഹോട്ടലിൽനിന്നും ഷവർമ വാങ്ങിയത്. അമ്മയും ഭാര്യയുമടക്കം വീട്ടിൽവച്ച് ഷവർമ്മ കഴിച്ചു. അർദ്ധരാത്രി മുതൽ മൂന്നുപേർക്കും അസ്വസ്ഥതകൾ തുടങ്ങി.
ഇത് ആദ്യ സംഭവമല്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ തുറന്ന ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും ഉയരുന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന പേരിന് മാത്രമാകുന്നതാണ് പ്രശ്‌നം ഗുരുതരമാകാൻ കാരണമെന്ന് ആരോപണങ്ങൾ ഉയരുന്നു. മാസത്തിലൊരിക്കൽ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിക്കാറുണ്ട്. എന്നാൽ ഈ പരിശോധന കൃത്യമായി നടത്താത്തത് അധികൃതരുടെ വീഴ്ചയാണ്.
കൊറോണ കാലത്ത് നേരിട്ട് ഹോട്ടലുകളിൽ പോകാൻ മടിക്കുന്ന പലരും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറാണ് പതിവ്. ഓർഡർ ചെയ്‌തെത്തുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന കാര്യം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. മുൻ പരിചയം ഇല്ലാത്ത പലരും മഹാമാരി കാലത്ത് ഹോട്ടൽ നടത്താൻ ആരംഭിച്ചത് ഭക്ഷണ നിലവാരം സംബന്ധിച്ച പരാതികൾ വർദ്ധിക്കാൻ ഇടയാക്കിയെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സമ്മതിച്ചു.
Comments