കാസർകോഡ്: ലോകത്തിലെ വേഗമേറിയ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്സിൻ കുത്തിവെച്ചതിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. കാസറഗോഡ് ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് മുന്നണിപ്പോരാളികൾക്ക് ആദരവ് നൽകിയത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ 100 ചരിത്ര സ്മരകങ്ങളും ദീപപ്രഭയിൽ മുങ്ങിനിൽക്കുകയായിരുന്നു വൈകുന്നേരം. ദേശിയ പതാകയുടെ നിറങ്ങൾ കൊണ്ടുള്ള വെളിച്ച വിതാനമൊരുക്കിയത് കാണാൻ നിരവധി പേർ എത്തിയിരുന്നു. കണ്ണൂർ കോട്ടയും വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം അലങ്കരിച്ചിരുന്നു.
ജനതയെയാകെ ആശങ്കയിൽ നിർത്തിയ പകർച്ച വ്യാധിക്കെതിരായി വെല്ലുവിളി കളെ അതിജീവിച്ചു പോരാടിയവരാണ് ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു വാക്സിനേഷൻ. മാർച്ച് ഒന്ന് മുതൽ രാജ്യത്തെമ്പാടുമുള്ള 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാൻ അനുമതി നൽകിയത്.
18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. സെക്കന്റിൽ 700 ഡോസ് വാക്സിൻ ഡോസുകൾ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്ക്. എട്ട് സംസ്ഥാനങ്ങൾ വാക്സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്്സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസുകൾ. മഹാരാഷ്‌ട്രയിൽ 9.23 കോടി, പശ്ചിമ ബംഗാളിൽ 6.82 കോടി, ഗുജറാത്തിൽ 6.73 കോടി, മധ്യപ്രദേശിൽ 6.67 കോടി, ബിഹാറിൽ 6.30 കോടി, കർണ്ണാടകയിൽ 6.13 കോടി, രാജസ്ഥാനിൽ 6.07 കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ കണക്ക്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുള്ളത്.
Comments