ആലപ്പുഴ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള് സൂക്ഷിച്ചത് സിപിഎം ഓഫീസിൽ. സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്തത്.
ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ 13ാം വാർഡിലാണ് സംഭവം. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് പാർട്ടി ഓഫീസ് വഴി ഇവ വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസർ നല്കുന്ന വിശദീകരണം. എന്നാൽ വെള്ളം കയറാത്ത നിരവധി സ്ഥലങ്ങൾ പ്രദേശത്തുണ്ടെന്നിരിക്കെയാണ് വിവാദ നടപടി. സംഭവത്തിൽ വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നുകഴിഞ്ഞു.
തുടർച്ചയായി പെയ്ത മഴയിൽ ഒറ്റപ്പെട്ട് പോയ പ്രദേശമാണ് മുട്ടാർ. പ്രളയദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് വിതരണം ചെയ്യാൻ സിവിൽ സപ്ലെസ് വകുപ്പാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ അവിടെ എത്തിച്ചു നൽകാമെന്നിരിക്കെ ദുരിത ബാധിതരെ സിപിഎം ഓഫീസിൽ വിളിച്ചു വരുത്തിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. പ്രളയത്തെ സി.പി.എം എങ്ങനെ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്നതിന്റെ നേർക്കാഴ്‌ച്ചയാണ് മുട്ടാറിൽ ഉണ്ടായതെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ബിജെപി പറഞ്ഞു.
കഴിഞ്ഞ ദിവസം പള്ളിക്കാട് തേക്കെ മുറിയിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം നൽകാനെത്തിയ സേവാഭാരതി പ്രവർത്തകരെ ഡിവൈഎഫ്‌ഐ, സി.പി.എം ഗുണ്ടകൾ ആക്രമിച്ചിരുന്നു. സേവാഭാരതി പ്രവർത്തകരായ രണ്ടുപേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ സി.പി.എമ്മിന്റെ അക്രമത്തിനും ഏകാധിപത്യത്തിനും അഴിഞ്ഞാട്ടത്തിനും കുട പിടിക്കുന്നത് പോലീസും റവന്യൂ വകുപ്പുമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്റെ പിന്തുണയും ഇതിനുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
2018 ലെ പ്രളയത്തിന് ശേഷവും ദുരിതാശ്വാസ സാധനങ്ങൾ പാർട്ടി ഓഫീസുകൾ വഴി വിതരണം ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. പലയിടത്തും ഇതിന്റെ പേരിൽ തർക്കവും പ്രതിഷേധങ്ങളും സംഘർഷങ്ങളും പോലും ഉണ്ടായിരുന്നു.
Comments