ന്യൂഡൽഹി: രണ്ടാം തവണയും ടി20 ലോകചാമ്പ്യന്മാരാകാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമെന്ന് മുൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്. മികച്ച നിരയാണ് ഇന്ത്യയുടേത്. ലോകോത്തര ടീമുകളായ ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനേയും തുടർച്ചയായി പരാജയപ്പെടുത്ത വീര്യമാണ് ഇന്ത്യയുടെ കരുത്ത്. ആത്മവിശ്വാസമാണ് പ്രധാനമെന്നും ധോണി ടീമിന്റെ ഉപദേശകനായി ഉള്ളത് വലിയ ഗുണംചെയ്യുമെന്നും രജ്പുത് പറഞ്ഞു. ഒരോ കളികളും മികച്ച മാർജ്ജിനിൽ ജയിക്കുന്തോറും ആത്മവിശ്വാസം വർദ്ധിക്കുമെന്നും രജ്പുത് സൂചിപ്പിച്ചു.

നിലവിലെ ഇന്ത്യൻ നിരയുടെ ക്ഷമതവെച്ച് സെമിഫൈനലിലേക്ക് അനായാസം പ്രവേശി ക്കാനാകും.രണ്ടാം തവണ കിരീടം നേടുക എന്നത് നിസ്സാരകാര്യമല്ല. പിഴവുകളില്ലാത്ത മത്സരംതന്നെ കാഴ്ചവെയ്‌ക്കേണ്ടിവരും. നിലവിൽ കോഹ്ലിക്കും കൂട്ടർക്കും അതിന് സാധിക്കുമെന്നും രജ്പുത് പറഞ്ഞു. സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും മികച്ച രീതിയിൽ തോൽപ്പിച്ചത് ഇന്ത്യയുടെ യുവനിരയുടെ കരുത്താണ് കാണിക്കുന്നതെന്നും രജ്പുത് ചൂണ്ടിക്കാട്ടി.
2007ലെ ടി20 നേടിയ ടീം മാനേജറെന്ന നിലയിൽ ഇത്തവണ മഹേന്ദ്രസിംഗ് ധോണി ടീമിനൊപ്പമുള്ളത് വലിയ കരുത്താകുമെന്നും രജ്പുത് പറഞ്ഞു. താരങ്ങളുടെ മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി ഇല്ലാതാക്കാൻ ധോണിയെപോലെ കഴിവുള്ള ഒരാളില്ലെന്നും രജ്പുത് വിലയിരുത്തി.















