തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്.അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം കാണിച്ചതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.
സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരും മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായാണ് രേഖപ്പടുത്തിയിരിക്കുന്നത്. പഞ്ചായത്ത് നൽകിയ ജനനസർഫിക്കറ്റിൽ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രൻ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ അച്ഛനായ അജിത്തിന്റെ പേരിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കവടിയാർ കുറവൻകോണം സ്വദേശിയാണ് അജിത്ത്. എന്നാൽ ജനനസർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് തിരുവന്തപുരം മണാക്കാടുള്ള ഒരു മേൽവിലാസമാണ്.
കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബർ 19ന് ആൺകുട്ടിക്ക് ജന്മം നൽകിയത്. അവിടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കുട്ടിയെ തന്നിൽ നിന്നും നീക്കാനും ഗർഭിണിയായ സമയത്തുമുതൽ മാതാപിതാക്കൾ ശ്രമിച്ചിരുന്നതായും ഗർഭവാസ്ഥയിൽ തന്നെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ തെളിവുകൾ.
Comments