തിരുവനന്തപുരം: പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയും മുൻ എസ്എഫ്‌ഐ പ്രവർത്തകയുമായ അനുപമ. വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല. ഇതിനാൽകുഞ്ഞിന് വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയാണെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ നിരാഹാര സത്യാഗ്രഹം ഇരിക്കും. കുഞ്ഞിനെ നഷ്ടപ്പെട്ട് മാസങ്ങളായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുൻപിലാണ് സമരമിരിക്കുക. വനിതാ കമ്മീഷൻ ഓഫീസിന് മുൻപിലും പ്രതിഷേധിക്കും.
അതേ സമയം അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്ന് പികെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് വൃന്ദ കാരാട്ട് പറഞ്ഞാണ്. വീണ്ടും പരാതി നൽകാൻ അനുപമയോട് താൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയോട് താൻ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താൻ നിർദ്ദേശം നൽകിയിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു.
അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം കാണിച്ചതിന്റെ തെളിവുകൾ ഇന്ന് പുറത്ത് വന്നിരുന്നു.സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരും മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായാണ് രേഖപ്പടുത്തിയിരിക്കുന്നത്. പഞ്ചായത്ത് നൽകിയ ജനനസർഫിക്കറ്റിൽ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രൻ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ അച്ഛനായ അജിത്തിന്റെ പേരിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കവടിയാർ കുറവൻകോണം സ്വദേശിയാണ് അജിത്ത്. എന്നാൽ ജനനസർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് തിരുവന്തപുരം മണാക്കാടുള്ള ഒരു മേൽവിലാസമാണ്.കുട്ടിയെ തന്നിൽ നിന്നും നീക്കാനും ഗർഭിണിയായ സമയത്തുമുതൽ മാതാപിതാക്കൾ ശ്രമിച്ചിരുന്നതായും ഗർഭവാസ്ഥയിൽ തന്നെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ തെളിവുകൾ.
Comments