ബംഗളൂരു: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ വാളെടുത്ത് പോരാടിയ റാണി ചെന്നമ്മയുടെ 243-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. ഇരുപതിനായിരത്തിലേറെ പടയാളികളുമായെ ത്തിയ ബ്രിട്ടീഷ് പടക്കെതിരെയാണ് റാണി ചെന്നമ്മ ദക്ഷിണേന്ത്യയിൽ അടിമത്തത്തി നെതിരെ പോരാടിയത്. ആദ്യഘട്ടയുദ്ധത്തിൽ 1824ൽ ബ്രിട്ടീഷുകാരെ തോൽപ്പിച്ച ചെന്നമ്മ തന്റെ ദത്തുപുത്രനെ ബ്രിട്ടനെക്കൊണ്ട് തന്നെ ഭരണാധികാരിയായി പ്രഖ്യാപിച്ചാണ് വിജയം നേടിയത്. പിന്നീട് ചതിപ്രയോഗത്തിലൂടെയാണ് ചെന്നമ്മയെ ബ്രിട്ടൺ തടവിലാക്കിയത്. തടവറയിൽ കിടന്നാണ് റാണി അന്പതാം വയസ്സിൽ മരണത്തിന് കീഴടങ്ങിയത്.
കർണാടകയിലെ ബെൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ 1778 ഒക്ടോബർ 23 -നാണ് റാണി ചെന്നമ്മ ജനിച്ചത്. വളരെ ചെറുപ്പത്തിൽത്തന്നെ ഒരു യുദ്ധം ജയിക്കാനുള്ള പോരാട്ടത്തി നിറങ്ങാൻ വേണ്ടതെല്ലാം പരിശീലിച്ചിരുന്നു റാണി ചെന്നമ്മ. അവർ കുതിരസവാരിയും ആയോധനകലയുമെല്ലാം ചെറുപ്പത്തിൽ തന്നെ പരിശീലിച്ചു. പതിനഞ്ചാമത്തെ വയസ്സിലായിരുന്നു കിത്തൂറിലെ രാജാവായിരുന്ന മല്ലസർജ്ജ ദേശായിയുമായി റാണി ചെന്നമ്മയുടെ വിവാഹം. അവർക്കൊരു മകനും ജനിച്ചു. 1816 -ൽ മല്ലസർജ്ജ അന്തരിച്ചു. 1824 -ൽ അവരുടെ ഒരേയൊരു മകനും. ഭരണമേൽപ്പിക്കാനായി പിന്നീട് ശിവലിംഗപ്പ എന്നൊരു കുട്ടിയെ റാണി ചെന്നമ്മ ദത്തെടുത്തു. അന്ന് ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഡോക്ട്രിൻ ലാപ്‌സ് എന്ന പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും. അതിനാൽത്തന്നെ ഡോക്ട്രിൻ ലാപ്‌സ് എന്ന ഈ നിയമപ്രകാരം ദത്തെടുക്കൽ അസാധുവാണെന്ന് ബ്രിട്ടീഷ് സർക്കാർ ചെന്നമ്മയെ അറിയിച്ചു. അങ്ങനെയാണ് റാണി ചെന്നമ്മ ബ്രിട്ടീഷ് സേനയുമായി പോരാടാൻ തീരുമാനിച്ചത്.
യുദ്ധം പ്രഖ്യാപിച്ച ഉടനെത്തന്നെ 1824 ഒക്ടോബർ 21 -ന് ബ്രിട്ടീഷ് സേന കിത്തൂർ അക്രമിച്ചു. 20,000 ആളുകളും 400 തോക്കുകളുമായിട്ടായിരുന്നു ബ്രിട്ടീഷ് പട കിത്തൂർ പിടിച്ചെടുക്കാനെത്തിയത്. വിലപിടിപ്പുള്ള വജ്രവും രത്‌നങ്ങളുമെല്ലാം അന്ന് അവർ കൊള്ളയടിച്ചു. അത് കിത്തൂർ റാണിയെ സാമ്പത്തികമായി തകർത്തുകളഞ്ഞു. പക്ഷേ, എന്നിട്ടും യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തിൽ വിജയം ചെന്നമ്മയുടെ ഭാഗത്തുതന്നെയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് നഷ്ടമേറെയുണ്ടായി. രണ്ട് ഓഫീസർമാർ, സർ വാൾട്ടർ ഏലിയറ്റ്, മിസ്റ്റർ സ്റ്റീവൻസൺ എന്നിവരെ കിത്തൂർ സേന ബന്ദികളാക്കി. അവരെ മോചിപ്പിക്കാൻ രണ്ട് കാര്യങ്ങളാണ് ചെന്നമ്മ ആവശ്യപ്പെട്ടത്. ഒന്ന്, യുദ്ധത്തിൽനിന്ന് ബ്രിട്ടീഷ് സൈന്യം പിന്മാറണം. രണ്ട്, ചെന്നമ്മയുടെ ദത്തുപുത്രനെ ഭരിക്കാൻ അനുവദിക്കണം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും കമ്മീഷണറായ ചാപ്ലിൻ, ചെന്നമ്മയുടെ ആവശ്യങ്ങൾ അംഗീകരിച്ചു. അങ്ങനെ ബന്ദികളാക്കിയ ഓഫീസർമാർ മോചിപ്പിക്കപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് സേന അവരെ ചതിച്ചു.
കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് തോറ്റതിന്റെ അപമാനം അവർക്ക് സഹിക്കാനായില്ല. മൈസൂരിൽ നിന്നും ഷോലാപൂരിൽ നിന്നും അവർ (സോളാപൂർ) സൈന്യത്തിൽ ചാരന്മാരെ കയറ്റി. മാത്രവുമല്ല ചെന്നമ്മയുടെ സൈന്യത്തിലെ രണ്ടുപേരെയും അവർ അവരുടെ ഭാഗത്താക്കി, ചെന്നമ്മയെ ചതിയിലൂടെ കീഴ്‌പ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം. ചെന്നമ്മ ബെയിഹങ്കൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. എന്നാൽ, 1829 വരെ സങ്കോളി രായണ്ണ എന്നൊരു സൈന്യാധിപൻ ചെന്നമ്മയ്‌ക്ക് വേണ്ടി പോരാട്ടം തുടർന്നിരുന്നു. പക്ഷേ, രായണ്ണ പിടിയിലായി. അദ്ദേഹത്തെ ബ്രിട്ടീഷ് സേന തൂക്കിലേറ്റി. ചെന്നമ്മയുടെ ദത്തുപുത്രനെയും ബ്രിട്ടീഷ് സേന തടവിലാക്കി.
ബെയിഹൊങ്കൽ താലൂക്കിൽത്തന്നെയാണ് ചെന്നമ്മയെ സംസ്‌കരിച്ചത്. ഇന്ന് ആ സ്ഥലം സർക്കാർ ഒരു ഉദ്യാനമാക്കി സംരക്ഷിക്കുകയാണ്. ചെന്നമ്മ നയിച്ച് വിജയത്തിലേക്കെത്തിച്ച ആദ്യഘട്ടയുദ്ധത്തിന്റെ സ്മരണ ഇന്നും കിത്തൂർ ഉത്സവത്തിൽ സ്മരിക്കപ്പെടാറുണ്ട്. ഒക്ടോബർ 22 മുതൽ 24 വരെയാണ് കിത്തൂർ ഉത്സവം. റാണി ചെന്നമ്മ ധൈര്യത്തിൻറേയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. 2007ൽ ഇന്ത്യൻ പാർലമെന്റ് പരിസരത്ത് റാണീ ചന്നമ്മയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടു.വിജയ് ഗൗർ എന്ന കലാകാരൻ നിർമ്മിച്ച ശില്പം റാണി ചെന്നമ്മ മെമ്മോറിയൽ ട്രസ്റ്റാണ് കേന്ദ്രസർക്കാറിന് കൈമാറിയത്.
Comments