തിരുവനന്തപുരം: നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിയും അഭിനേത്രി കുക്കു പരമേശ്വരനും. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ ഇരുവരും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്നത്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെയോ സിപിഐഎമ്മിനോ സർക്കാരിനോ എതിരെയല്ല തങ്ങളുടെ സമരമെന്ന് അജിത്ത് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ സമരം അനിശ്ചിതകാല സമരമല്ല, മറിച്ച് പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും അജിത് പറഞ്ഞു. പ്രസവിച്ച് മൂന്നാം നാൾ അനുപമയുടെ മാതാപിതാക്കൾ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയെന്നാണ് പുറത്തു വരുന്ന വിവരം.
അനുപമയുടെ വാദങ്ങൾ തെറ്റാണെന്ന് ആരോപിച്ച് അജിത്തിന്റെ ആദ്യ ഭാര്യ നസിയയും എത്തിയിട്ടുണ്ട്. അനുപമ അറിഞ്ഞുകൊണ്ടാണ് കുട്ടിയെ കൈമാറിയതെന്നാണ് നസിയ പറഞ്ഞത്. അതേസമയം ആദ്യഘട്ടമെന്ന നിലയിൽ താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്.
ഏപ്രിലിൽ ശിശുക്ഷേമസമിതിയിൽ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങൾ കോടതിയിലേ നൽകൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നും അനുപമ ആരോപിക്കുന്നു.
Comments