തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാന ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ്. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ രണ്ട് പ്രധാന നടപടികൾ സ്വീകരിച്ചതായും കോടതി മുൻപാകെ സ്‌റ്റേറ്റ് അഡോപ്ഷൻ ഏജൻസി വഴി പെറ്റിഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണെന്നും ദത്തെടുത്തവരുടെ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ സങ്കീർണതകൾ ഉണ്ടാകില്ലെന്ന് കരുതുന്നതായും വീണ ജോർജ് അറിയിച്ചു. ദത്ത് നടപടികളിൽ കോടതി അന്തിമ ഉത്തരവായിട്ടില്ല. ശിശുക്ഷേമ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് ലഭിച്ചത് മുതലുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ശിശുക്ഷേമസമിതിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനുപമയുടെ ആവശ്യം അനുസരിച്ചാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അസാധാരണമായ കേസാണിതെന്നും വീണ ജോർജ് അഭിപ്രായപ്പെട്ടു.
Comments