ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായിനവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗര്‍. അമരീന്ദർ സിങ്ങിനെ പാക് വനിതയുമായി ബന്ധപ്പെടുത്തിയാണ് നവ്ജോത് കൗർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അമരീന്ദര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പാക് വനിതയായ അറൂസ ആലം പഞ്ചാബ് ഡിജിപിയെ പോലെയാണ് പെരുമാറിയിരുന്നത്. അറൂസ ആലത്തിന് അമരീന്ദർ സിംഗ് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിരുന്നുവെന്നും കൈക്കൂലി വാങ്ങിയ തുകയാണ് ഇതിനായി ഉപയോഗിച്ചതെന്നും നവ്ജോത് കൗർ ആരോപിക്കുന്നു. കൈക്കൂലി വാങ്ങാതെ പഞ്ചാബില്‍ നിയമനങ്ങള്‍ നടന്നിട്ടില്ല. അറൂസ ആലത്തിന് സമ്മാനങ്ങള്‍ നല്‍കാനും ഈ തുകയാണ് ഉപയോഗിച്ചിരുന്നത്.
പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി നവ്ജോത് കൗറും രംഗത്തെത്തുന്നത്.
എന്നാല്‍ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപികരിക്കുമെന്ന തന്റെ പ്രസ്താവന വന്നതോടെ കോൺഗ്രസ് നേതൃത്വം അങ്കലാപ്പിലാണെന്നാണ് അമരീന്ദർസിംഗ് പറയുന്നത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു.
Comments