ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണത്തിൽ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിയുന്നവരെ ഇന്ന് കാണാനില്ല. കശ്മീരിൽ വികസനത്തിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു. അതിൽ നിന്ന് ആർക്കും തടയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ യുവാക്കളുമായി സംവദിക്കവേയാണ് അമിത് ഷാ കശ്മീരിന്റെ മാറ്റം എടുത്തുപറഞ്ഞത്. കശ്മീരിന്റെ സമാധാനം തകർക്കുന്നവരെ കർശനമായി നേരിടുമെന്നും അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ഇവിടെ അഴിമതി തുടച്ചുനീക്കപ്പെട്ടു. പാവങ്ങൾക്ക് അവരുടെ അവകാശം ലഭിക്കുന്ന തരത്തിലേക്ക് സുതാര്യത നിലവിൽ വന്നു. തീവ്രവാദവും ഭയവും കുടുംബവാഴ്ചയുമാണ് ഇതോടൊപ്പം കശ്മീരിൽ നിന്ന് തുടച്ചുനീക്കപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും സമൃദ്ധിയുടെയും സഹവർത്തിത്തത്തിന്റെയും പുതിയ കാലഘട്ടമാണ് ഇവിടെ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനപാതയിലേക്ക് നിർണായക സംഭാവനകൾ നൽകുന്ന ഇടമായി ജമ്മു കശ്മീർ വൈകാതെ മാറുമെന്നും അമിത് ഷാ പറഞ്ഞു.
മുൻപുളള സർക്കാരുകൾ കശ്മീരിനെ പ്രതിനിധീകരിക്കാൻ 87 എംഎൽഎമാരെയും ആറ് എംപിമാരെയും മൂന്ന് കുടുംബങ്ങളെയും മാത്രമാണ് അനുവദിച്ചിട്ടുളളത്. എന്നാൽ ഇന്ന് കശ്മീരിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 30,000 ജനപ്രതിനിധികളെയാണ് സ്വന്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിന്റെ അടിത്തട്ട് വരെ ജനാധിപത്യം കൊണ്ടുവന്നതിന്റെ ഭാഗമായിട്ടാണിത്. മൂന്ന് കുടുംബങ്ങളിൽ നിന്ന് അധികാരം പാവങ്ങളിലേക്ക് എത്തപ്പട്ടതിൽ ചിലർ അസ്വസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിലെ ജനസംഖ്യയുടെ 70 ശതമാനവും 35 വയസിൽ താഴെയുളള യുവാക്കളാണ്. ഇവരെ കശ്മീരിലെ വികസനത്തിന്റെ കണ്ണികളാക്കി സമാധാനത്തിന്റെയും വികസനത്തിന്റെയും അംബാസഡർമാരായി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. അതുകൊണ്ടു തന്നെ അവർക്ക് ഒരിക്കലും കശ്മീരിന്റെ സമാധാനം കെടുത്തുന്ന രീതിയിൽ പ്രവർത്തിക്കാനാകില്ല.
ഏത് മേഖലയിലും മാറ്റം വരുമ്പോൾ ആ മാറ്റത്തിന് നേതൃത്വം നൽകാൻ കഴിയുന്നത് യുവാക്കൾക്കാണ്. നേരത്തെ കല്ലേറിനെക്കുറിച്ചും സംഘർഷത്തെക്കുറിച്ചുമുളള വാർത്തകളായിരുന്നു കശ്മീരിൽ നിന്ന് പുറത്തുവന്നിരുന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവർ വികസനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സംസാരിക്കുകയാണ്. ഒരാൾക്കും ഈ മാറ്റത്തിന്റെ കാറ്റിനെ തടഞ്ഞുനിർത്താനാകില്ലെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ വിവിധ യൂത്ത് ക്ലബ്ബുകളിൽ നിന്നുളള അൻപതിനായിരത്തിൽ പരം അംഗങ്ങളുമായിട്ടായിരുന്നു അമിത് ഷാ ആശയവിനിമയം നടത്തിയത്.
Comments