ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി രജനീകാന്ത്. ഡൽഹിയിൽ നടന്ന അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവാണ് താരത്തിന് പുരസ്‌കാരം നൽകി ആദരിച്ചത്.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് സർക്കാർ ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരം നൽകുന്നത്. 51ാമത് പുരസ്‌കാരമാണ് സ്റ്റൈൽ മന്നൻ ഏറ്റുവാങ്ങിയത്.
‘അവാർഡ് ഗുരുനാഥനായ കെ ബാലചന്ദ്രറിന് സമർപ്പിക്കുന്നു. മാത്രമല്ല എല്ലാ സിനിമ നിർമ്മാതാക്കൾക്കും, സംവിധായകർക്കും, എന്റെ എല്ലാ ആരാധകർക്കും ഈ ബഹുമതി സമർപ്പിക്കുന്നു’ രജനീകാന്ത് പറഞ്ഞു. തന്നെ ഏറെ ആരാധിക്കുന്ന തമിഴ്‌നാട്ടുകാരെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ രജനീകാന്തിനെ കാണികൾ വൻ ആവേശത്തോടെയായിരുന്നു വരവേറ്റത്. രജനീകാന്തിനെ കുറിച്ചുള്ള പ്രമുഖരുടെ ഓർമ്മകൾ പുരസ്‌കാര വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ താരത്തിന് അഭിനന്ദനങ്ങൾ നേർന്നു.
ഭാര്യ ലത, മക്കൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് രജനീകാന്തിന്റെ ജീവിത്തിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിവസമായിരുന്നു ഇത്. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.
Comments