നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറഞ്ഞു കിടന്നിരുന്ന ഒരു നിർമ്മാണ വിസ്മയം ഉണ്ട് ഇന്ത്യയിൽ….ലോകത്തിനു മുന്നിൽ ഇന്ത്യയെന്ന മഹാരാജ്യം സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും കലയെ സ്‌നേഹിക്കുന്നവർക്കുമൊക്കെയായി നല്കിയ ഒരു ഉപഹാരം ഖജുരാഹോ.
ഖജുരാഹോ ഒരു നിഗൂഢതയാണ്. പുരാവൃത്തവും ചരിത്രവും ഉദാത്തമായ കലയും നഗ്‌നമായ ലൈംഗികതയും കൂടിക്കലരുന്ന നിഗൂഢത. ഘോരവനവും ക്രൂരമൃഗങ്ങളും ചൂഴുന്ന വിജനതയിൽ 84 ക്ഷേത്രങ്ങളും എണ്ണമറ്റ ശിൽപ്പങ്ങളുമുള്ള ഒരു മഹാക്ഷേത്ര സമുച്ചയം. ലോകത്തെ ഏറ്റവും മികച്ച ക്ഷേത്രശിൽപ്പകലാ നിദർശനം. അഭൗമമായ സൗന്ദര്യപ്രകാശം അതിൽ നിന്ന് ഇപ്പോഴും ജ്വലിച്ചുയരുന്നു…..
വാരണാസിക്കു പടിഞ്ഞാറും ഗംഗയ്‌ക്കു തെക്കുമായി കിടക്കുന്ന ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോംസ്ഥിതി ചെയ്യുന്നത്.എഡി 950 മുതൽ 1050 വരെ, ചന്ദേല രാജാക്കന്മാരുടെ പ്രതാപകാലത്താണ് ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങൾ നിർമ്മിക്കപ്പെടുന്നത്. ചന്ദ്രവർമ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിർമ്മിതിക്ക് പിന്നിൽ. അതു പൂർത്തിയാവുന്നതും കീർത്തിയാർജിക്കുന്നതും അദ്ദേഹത്തിന്റെ പിൻതലമുറയുടെ കാലത്താണ്. പിന്നീടെപ്പോഴോ അതു വിസ്മൃതിയുടെ ഇരുൾക്കയങ്ങളിലേക്ക് ആണ്ടുപോയി. 1838ൽ ബ്രിട്ടീഷ് എൻജിനിയറായ ടി.എസ്.ബുർട് ഈ ക്ഷേത്രസമുച്ചയത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി ക്കൊടുക്കുന്നതുവരെ അതു വെറും കാനനക്ഷേത്രമായി മറഞ്ഞുകിടന്നു.
മിലിട്ടറി എൻജിനിയറായിരുന്ന ബുർട്ട് ഒരു അസൈൻമെന്റിന്റെ ഭാഗമായി ബുന്ദേൽഖണ്ഡിലെത്തിയപ്പോഴാണ് ഈ ക്ഷേത്ര സമുച്ചയം കണ്ടത്. അമ്പരപ്പിക്കുന്ന ആ ശിൽപ്പകല കാടിനകത്തു മറഞ്ഞുകിടക്കുന്നത് അവിശ്വസനീയമായി അദ്ദേഹത്തിനു തോന്നി. മറ്റേതു രാജ്യത്തായാലും ഇങ്ങിനെ ഒരു മഹാനിർമിതി കാടിനകത്ത് ഉപേക്ഷിക്കപ്പെടുമായിരുന്നോ എന്നദ്ദേഹം അതിശയിച്ചു. പുറം ലോകം ഇതിനെക്കുറിച്ചറിയണം എന്ന് അദ്ദേഹം തീരുമാനിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു മഹാപൈതൃകം അങ്ങിനെ വീണ്ടെടുക്കപ്പെട്ടു.
മൂന്നു സമുച്ചയങ്ങളായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ കാണപ്പെടുന്നത്. പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായി. ഇതിലെ പശ്ചിമസംഘാതമാണ് പ്രധാനപ്പെട്ടത്. സഞ്ചാരികളാദ്യം ഇവിടെയാണ് എത്തുന്നത്. യുനെസ്‌കോ മനോഹരമായ ഒരു ഉദ്യാനവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കണ്ഠരീയ മഹാദേവക്ഷേത്രം ഉള്ളത്. ഏറ്റവും ഉയരവും രൂപഭംഗിയുമുള്ള ക്ഷേത്രം ഇതത്രേ. 900 ശിൽപ്പങ്ങളുണ്ട് ഈ ക്ഷേത്രത്തിൽ. കാളീക്ഷേത്രമായ ഛൂൻസാത് യോഗിനീ മന്ദിറും ഇവിടെയാണ്. 65 നിർമ്മിതികൾ ചേർന്നതായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ 35 എണ്ണമേ അവശേഷിക്കുന്നുള്ളൂ. ഖജുരാഹോവിൽ കരിങ്കല്ലിൽ പണിത ഏകക്ഷേത്രമാണ് ഇത് ഏറ്റവും ആദ്യത്തേതും. സൂര്യ പ്രതിഷ്ഠയുള്ള ചിത്രഗുപ്തക്ഷേത്രം ,, ശിവ പ്രതിഷ്ഠയുള്ള വിശ്വനാഥ ക്ഷേത്രം , വിഷ്ണുവിനായുള്ള ലക്ഷ്മണക്ഷേത്രം,, ഇപ്പോഴും പൂജ നടക്കുന്ന ഇവിടത്തെ ഏകക്ഷേത്രമായ മാതംഗേശ്വര ക്ഷേത്രം , മഹാദേവ ക്ഷേത്രം, ജഗദംബാ ക്ഷേത്രം , ലക്ഷ്മീവരാഹ ക്ഷേത്രം , എന്നിങ്ങനെ പടിഞ്ഞാറൻ സമുച്ചയത്തിൽ നിരവധി ക്ഷേത്രങ്ങൾ കാണാം……..20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വിരലുകളിൽ എണ്ണിത്തീർക്കാവുന്നതല്ല….
ഖജുരാഹോയിൽ ക്ഷേത്രങ്ങളുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പരിചയപ്പെടുത്തുന്ന ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്. ഷോയ്‌ക്ക് അമിതാഭ് ബച്ചനാണ് ശബ്ദം പകർന്നിട്ടുള്ളത്. പടിഞ്ഞാറേ ക്ഷേത്രസമുച്ചയത്തിൽ എന്നും സന്ധ്യക്കു നടക്കുന്ന ഈ ഷോ വലിയൊരനുഭവം തന്നെയാണ്…..
ഇവിടത്തെ ആർക്കിയോളജിക്കൽ മ്യൂസിയവും അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ്. ചരിത്രത്തിന്റെ വിസ്മയഭണ്ഡാരം. മാർച്ചിൽ നടക്കുന്ന ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലാണ് മറ്റൊരാകർഷണം. ഇന്ത്യയിലെ പ്രശസ്തരായ എല്ലാ കലാകാരന്മാരും ഇവിടെ വന്ന് നൃത്താഞ്ജലി അർപ്പിക്കും….
ഖജുരാഹോയിൽ അശ്ലീലമല്ല നാം കാണുന്നത്, ജീവിതത്തിന്റെ ഉത്സവമാണ്. 1000 വർഷം മുമ്പത്തെ ഇന്ത്യൻ ജീവിതത്തിന്റെ പാർശ്വദൃശ്യങ്ങൾ മറകളില്ലാതെ ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിരി ക്കുന്നു. ദേവീദേവന്മാരും പടയാളികളും പാട്ടുകാരും നർത്തകരും ഉള്ളതും ഇല്ലാത്തതുമായ പലതരം മൃഗങ്ങളും ക്ഷേത്രച്ചുമരുകളിൽ ജീവനോടെ നിൽക്കുന്നു. കാമകലയുടെ എല്ലാ ഭാവങ്ങളും അവസ്ഥകളും ഈ ചുമരുകളെ വന്യവും ത്രസിപ്പിക്കുന്നതുമായ ദൃശ്യാനുഭവമാക്കുന്നു. വെറും നൂറു വർഷം കൊണ്ടാണ് ഇത്രയേറെ ശിൽപ്പങ്ങളും ഗോപുരങ്ങളും ക്ഷേത്രങ്ങളും കൊത്തിത്തീർന്നത്.
ജീവിതം ഒരുത്സവമാണ് എന്ന വിളംബരമാണ് ഖജുരാഹോ ശിൽപ്പങ്ങൾ. ആനന്ദം തുള്ളിത്തുളുമ്പുന്ന ഒരു നിർമ്മിതി. സ്‌നേഹം, പ്രണയം, കാമം, ആനന്ദം, സൗന്ദര്യം, പൂർണത, ഉദാത്തത, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങി എല്ലാ ഘടകങ്ങളും സമന്വയിക്കുന്ന കലയുടെ ശ്രീകോവിൽ. ലോകത്തിന് ഇന്ത്യ കാഴ്ചവെച്ച വിസ്മയസമ്മാനം. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഖജുരോഹോ ഇടം പിടിച്ചതിൽ യാതൊരു അത്ഭുതവുമില്ല.
Comments