മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ നടക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഭാര്യ ക്രാന്തി റെഡ്കർ വാങ്കഡെ. താനും തന്റെ ഭർത്താവും ഹിന്ദു മതവിശ്വാസികളാണെന്നും മറ്റൊരു മതത്തിലേക്കും പരിവർത്തനം ചെയ്തിട്ടില്ലെന്നും ക്രാന്തി പറഞ്ഞു. തങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
താനും തന്റെ ഭർത്തവും ജന്മനാ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവരാണ്. ഇതുവരെ മതപരിവർത്തനം നടത്തിയിട്ടില്ല. സമീർ വാങ്കഡെയുടെ പിതാവ് മുസ്ലീം യുവതിയെയാണ് വിവാഹം ചെയ്തത്. എന്നാൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. സമീറിന്റെ ആദ്യവിവാഹം സ്പെഷ്യൽ ആക്ട് പ്രകാരമാണ് നടന്നത് എന്നും വേർപിരിഞ്ഞതിന് ശേഷം താനുമായുള്ള വിവാഹം ഹിന്ദു മാരേജ് ആക്ട് പ്രകാരമാണ് നടന്നത് എന്നും ക്രാന്തി ട്വിറ്ററിൽ കുറിച്ചു. ഇവരുടെ വിവാഹ ഫോട്ടോയും ക്രാന്തി പങ്കുവെച്ചിട്ടുണ്ട്.
താൻ മിശ്ര മതേതര കുടുംബത്തിൽ ജനിച്ച വ്യക്തിയാണെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് സമീർ വാങ്കഡെ നേരത്തെ രംഗത്തെത്തിയിരുന്നു. എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് സമീർ വാങ്കഡെ ഇക്കാര്യം അറിയിച്ചത്.
സമീർ വാങ്കഡെയുടെ അച്ഛന്റെ പേര് ദാവൂദ് വാങ്കഡെ എന്നാണെന്ന് അറിയിച്ചുകൊണ്ട് നവാബ് മാലിക് സമീർ വാങ്കഡെയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. വാങ്കഡെയുടെ മുസ്ലീം പേരും, ജാതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടെയുള്ള വിവരങ്ങളാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
എന്നാൽ ഇതിനെ സമീർ വാങ്കഡെ രംഗത്തെത്തുകയായിരുന്നു. തന്റെ വ്യക്തിപരമായ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് തന്നെയും കുടുംബത്തേയും അപമാനിക്കാനാണ് നവാബ് മാലിക് ശ്രമിച്ചത് എന്നാണ് സമീർ വാങ്കഡെ പറഞ്ഞത്.
Comments