ശ്രീനഗർ : ടി20 ലോകകപ്പിലെ പാകിസ്താന്റെ വിജയം കശ്മീർ സ്വദേശികൾ ആഘോഷിച്ചതിൽ എന്താണ് തെറ്റെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. അവരോട് എന്തിനാണ് ഇത്രയധികം വൈരാഗ്യമെന്ന് മുഫ്തി ചോദിച്ചു. ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയപ്പോൾ നിരവധി ആളുകൾ ഇവിടെ മധുരം നൽകി ആഘോഷിച്ചിരുന്നുവെന്നും മുഫ്തി പറഞ്ഞു.
പാകിസ്താന്റെ വിജയം ആഘോഷിച്ച കശ്മീരികൾക്ക് നേരെ കൊലപ്പെടുത്തുമെന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്നാൽ അത്രയധികം ദേഷ്യപ്പെടേണ്ട ഒരു ആവശ്യവുമില്ല. 2019 ൽ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയപ്പോൾ ഇവിടെ നിരവധി ആളുകൾ മധുരം നൽകി ആഘോഷിച്ചിരുന്നുവെന്ന് മെഹബൂബ പറഞ്ഞു. കളിയിൽ വിജയിച്ച പാക് ക്രിക്കറ്റ് ടീമിനെ ആദ്യം പ്രശംസിച്ചത് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്നും മുഫ്തി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ-പാക് ടി20 ലോകകപ്പിൽ പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ കശ്മീരിലെ വിഘടനവാദികൾ ആഘോഷം നടത്തിയിരുന്നു. പഞ്ചാബിലെ കോളേജിലാണ് ഇവർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇതിൽ പ്രകോപിതരായ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കശ്മീരികളെ തല്ലി ചതയ്‌ക്കുകയുമുണ്ടായി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്നാണ് പാകിസ്താന് പിന്തുണയുമായി മുഫ്തി രംഗത്തെത്തിയത്.
Comments