കൊല്ലം : ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ് ജയിൽ മോചിതനായി. ഉത്രയെ കൊലപ്പെടുത്താൻ വേണ്ടിയാണ് പാമ്പിനെ വാങ്ങിയത് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് കേസിൽ സുരേഷിനെ കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. വനം വകുപ്പുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഒന്നരവർഷമായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു സുരേഷ്.
പാമ്പിനെ സൂരജിന് കൈമാറുമ്പോൾ അത് ഉത്രയെ കൊലപ്പെടുത്താൻ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് സുരേഷ് പറഞ്ഞു. ഉത്രയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മാപ്പ് പറയണം. സൂരജ് തന്നെ വിളിച്ചുവരുത്തി പരിചയം സ്ഥാപിക്കുകയായിരുന്നു എന്നും സുരേഷ് പറഞ്ഞു.
ചാത്തന്നൂരിൽ വെച്ചാണ് സൂരജിനെ ആദ്യം കണ്ടത്. പിന്നീട് ഉത്ര കൊല്ലപ്പെട്ട ശേഷമാണ് സൂരജ് വിളിച്ചത്. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ മഹാപാപം ചെയ്തത് എന്ന് ചോദിച്ചപ്പോൾ മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയോടൊപ്പം ജീവിക്കുന്നയാളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും ഇക്കാര്യം ആരോടും പറയരുത് എന്നുമാണ് സൂരജ് പറഞ്ഞത്. മിണ്ടാതിരുന്നാൽ ഇത് സർപ്പദോഷമായി അവസാനിക്കുമെന്നും ഇല്ലെങ്കിൽ സൂരജിനൊപ്പം തന്നെയും കുടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഉത്രയെ കൊലപ്പെടുത്തിയതിൽ വളരെയധികം ദുഃഖമുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പ്രഖ്യാപിച്ച ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന് 17 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്.
Comments