ബാഗ്ദാദ് : ഇറാഖിൽ വീണ്ടും ഐഎസ് ഭീകരാക്രമണം. 11 സാധാരണക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബാഗ്ദാദിലെ വടക്ക്-കിഴക്കൻ ഗ്രാമത്തിലാണ് സംഭവം. ദിയാല പ്രവിശ്യയിലുള്ള അൽ റാഷദിലെ ഷിട്ടേ ഗ്രാമത്തിലെ സാധാരണക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മെഷീൻ ഗണ്ണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നേരത്തെ ഗ്രാമത്തിൽ നിന്ന് രണ്ട് പേരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ വിട്ടുകൊടുക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി. ഈ ആവശ്യം നിറവേറ്റാതെ വന്നപ്പോഴാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. എന്നാൽ സംഭവത്തിൽ ഐഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 ൽ ഇറാഖിൽ ഐഎസ് ഭീകരർ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.














