കാബൂൾ: ചൈനയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് നീക്കങ്ങൾ ശക്തമാക്കി താലിബാൻ. ഇതിനായി മൂന്ന് വ്യത്യസ്ത ജോയിന്റ് സമിതികൾക്കാണ് താലിബാൻ രൂപം നൽകിയിരിക്കുന്നത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സമിതി രൂപീകരണത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം താലിബാന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ ചൈനയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹീദ് അറിയിച്ചു.
മൂന്ന് സമിതികൾക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങളാണ് ഉള്ളത്. നയതന്ത്ര ബന്ധങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുകയാണ് ആദ്യ സമിതിയുടെ ചുമതല. ഉഭയകക്ഷി ബന്ധവും സഹകരണവും എളുപ്പമാക്കുന്നതിനോടൊപ്പം കരാറുകൾ തയ്യാറാക്കുകയാണ് രണ്ടാമത്തെ സമിതിയുടെ ഉത്തരവാദിത്വം. എന്നാൽ മൂന്നാമത്തെ സമിതി കൈകാര്യം ചെയ്യുന്നത് അഫ്ഗാനിലെ ഖനികളുടെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങളുമാണെന്ന് സബിയുള്ള മുജാഹീദ് വ്യക്തമാക്കി.
അഫ്ഗാനിസ്താന് പത്ത് ലക്ഷത്തോളം മാനുഷിക സഹായങ്ങളും അഞ്ച് ദശലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളും ചൈന ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു താലിബാന്റെ ഉന്നത നേതാക്കളും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്.
Comments