അബുദാബി: ടി20 ലോകകപ്പ് സൂപ്പർ 12 അരങ്ങേറ്റ മത്സരം ഗംഭീരമാക്കി നമീബിയ. ഗ്രൂപ്പ് 2ൽ സ്‌കോട്‌ലാന്റിനെ മികച്ച ബൗളിംഗിലൂടെ തകർത്താണ് നമീബിയ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്റിനെ 8ന് 109 എന്ന നിലയിൽ ഒതുക്കിയ നമീബിയ 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടിയാണ് വിജയിച്ചത്.
സ്‌കോട്‌ലാന്റിന്റെ മുൻനിരയേയും മദ്ധ്യനിരയേയും ശക്തമായ ബൗളിംഗിലൂടെ തകർത്തെറിഞ്ഞാണ് നമീബിയ കറുത്തകുതിരകളാകുമെന്ന സൂചന നൽകിയത്. 18 റൺസിൽ 4 മുൻനിരക്കാരെ പവലിയനിൽ എത്തിച്ച നമീബിയൻ നിര എതിരാളികളെ 109ൽ ഒതുക്കി. മദ്ധ്യനിരയിൽ അവസരത്തിനൊത്ത് ഉയർന്ന മൈക്കിൾ ലീസ്‌കിക്കിന്റെ 27 പന്തിലെ 44 റൺസും ക്രിസ് ഗ്രീവിസിന്റെ 32 പന്തിലെ 25 റൺസുമാണ് സ്‌കോർ 100 കടത്തിയത്. നമീബിയൻ കുന്തമുനയായ റൂബൻ ട്രംപെൽമാൻ താൻ ലോകോത്തര ബൗളറാണെന്ന് തെളിയിച്ച പ്രകടനമാണ് നടത്തിയത്. 17 റൺസിന് 4 സുപ്രധാന വിക്കറ്റുകളാണ് നമീബിയൻ പേസർ ഇന്നലെ വീഴ്‌ത്തിയത്. ജാൻഫ്രൈലിൻക് 2 വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ ക്രേഗ് വില്ല്യംസ് 29 പന്തിൽ 23 റൺസും മൈക്കിൾ ലിൻദെൻ 18 റൺസും നേടി ഓപ്പണിംഗ് കൂട്ടുകെട്ടിൽ കാണിച്ച സ്ഥിരതയാണ് നമീബിയക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. തുടർന്ന് മദ്ധ്യനിര തകർന്നെങ്കിലും ദേവിഡ് വേസയുടെ 14 പന്തിലെ 16 റൺസും വാലറ്റത്ത് ജെ.ജെ.സ്മിത്തിന്റെ 23 പന്തിലെ 32 റൺസുമാണ് അവസാന ഓവറിലെ ആദ്യ പന്തിൽ അവിസ്മരണീയ ജയം സമ്മാനിച്ചത്. സ്‌കോട്‌ലാന്റിനായി മൈക്കിൾ ലീസ്‌ക് 2 വിക്കറ്റ് വീഴ്‌ത്തി.
Comments