അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ-പാക് അതിർത്തിയ്‌ക്ക് സമീപം ഡ്രോൺ കണ്ടെത്തി. അജ്‌നല പോലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ഷാപൂർ ബോർഡർ ഔട്ട്‌പോസ്റ്റിൽ രാത്രി 12.30ഓടെയായിരുന്നു സംഭവം. സേനാ ഉദ്യോഗസ്ഥർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്തേക്ക് ഡ്രോൺ തിരികെ പോവുകയായിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളോ മറ്റോ കടത്താൻ ഡ്രോൺ ഉപയോഗിച്ചതാണെന്നും സംശയമുണ്ട്.
ഇന്തോ-പാക് അതിർത്തിയിൽ അമൃത്സർ മേഖലയിൽ തന്നെ സമാനമായ രീതിയിൽ നേരത്തേയും ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഈ മാസം 19,20 തിയതികളിൽ രാത്രിയിലാണ് ഡ്രോൺ കണ്ടത്. തുടർന്ന് സൈന്യം വെടിയുതിർത്തതോടെയാണ് ഡ്രോണുകൾ തിരികെ പോയത്. ഡ്രോണുകളിലൊന്നിൽ ഒരു കിലോ മയക്കുമരുന്നും മറ്റ് ചില ആയുധങ്ങളും ഘടിപ്പിച്ചതായി ബിഎസ്എഫ് കണ്ടെത്തിയിരുന്നു. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ബിഎസ്എഫ് ഇത് പിടിച്ചെടുത്തത്.
ഈ വർഷം ജൂൺ 27നാണ് ആദ്യത്തെ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തത്. ജമ്മുവിലെ വ്യോമതാവളത്തിൽ അതിർത്തി കടന്നെത്തിയ രണ്ട് ഡ്രോണുകൾ ബോംബുകൾ വർഷിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും, എയർഫോഴ്‌സ് സ്‌റ്റേഷന് ഭാഗികമായി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
Comments