ശ്രീനഗർ: ജമ്മുകശ്മീരിലെ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്‌ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. ബസ് വെള്ളക്കെട്ടിലേയ്‌ക്ക് മറിഞ്ഞതാണ് അപകട കാരണം. നിരവധി ആളുകൾക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ലഫ്റ്റനന്റ് ഗവർണറുടെ പ്രത്യേക ഫണ്ടിൽ നിന്നും 2 ലക്ഷം രൂപയും റോഡ് ദുരന്തത്തിന് ഇരയാകുന്നവർക്കുള്ള ഫണ്ടിൽ നിന്നും 1 ലക്ഷം രൂപയും അടിയന്തരമായി നൽകും’ മനോജ് സിൻഹ അറിയിച്ചു.കൂടാതെ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ജമ്മു കശ്മീരിലെ താത്രി, ദോഡയ്‌ക്ക് സമീപം നടന്ന വാഹനാപകടത്തിൽ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. അപകടത്തിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Comments