ദുബായ്: സ്‌പോൺസർഷിപ്പ് ചിഹ്നങ്ങൾ മാദ്ധ്യമസമ്മേളനത്തിനിടെ എടുത്തുമാറ്റുന്ന താരങ്ങളുടെ നടപടി വീണ്ടും വിവാദത്തിൽ. കൊക്കകോള ശീതളപാനീയ കമ്പനിയ്‌ക്കാണ് വീണ്ടും താരങ്ങളുടെ നടപടി ക്ഷീണമായത്. ഇത്തവണ ക്രിക്കറ്റ് താരമാണ് കൊക്കകോളയോട് നീരസം പ്രകടിപ്പിച്ചത്. ദുബായിൽ ടി20 ലോകകപ്പ് ക്രിക്കറ്റിലെ ഓസീസ് വിജയത്തിന് ശേഷം നടന്ന മാദ്ധ്യമസമ്മേളനത്തിലെ ഡേവിഡ് വാർണറുടെ നടപടിയാണ് വീണ്ടും ശ്രദ്ധനേടിയത്.
മാദ്ധ്യമസമ്മേളനത്തിൽ ക്രിക്കറ്റ് സ്‌പോൺസർമാരുടെ ഉൽപ്പന്നങ്ങൾ മേശപ്പുറത്തുവയ്‌ക്കുന്ന പതിവുണ്ട്. തന്റെ മുന്നിലിരുന്ന കൊക്കകോള കുപ്പികൾ വാർണർ എടുത്തുമാറ്റിയതാണ് സംഘാടകർക്ക് തലവേദനയായത്. ഉടൻ പത്രസമ്മേളനത്തിനിടെ അവർ ഇടപെടുകയും വാർണർ കോളക്കുപ്പികൾ തിരികെ വയ്‌ക്കുകയും ചെയ്തു.
മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫുട്‌ബോൾ മത്സരത്തിനിടെ നടത്തിയ മാദ്ധ്യമസമ്മേളനത്തിനിടെ ഇതുപോലെ കോളകുപ്പികൾ എടുത്തുമാറ്റിയത് വിവാദമായിരുന്നു. താൻ ഇത്തരം ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞാണ് അന്ന് ക്രിസ്റ്റ്യാനോ അത് മാറ്റിയത്. പ്രധാന സ്‌പോൺസർ എന്ന നിലയിൽ കൊക്കകോളയ്‌ക്ക് വലിയ ക്ഷീണമാണ് ക്രിസ്റ്റ്യാനോയുടെ നടപടിയും പരാമർശവും ഉണ്ടാക്കിയത്. ഒടുവിൽ ഫിഫ അടക്കം ഇടപെട്ടാണ് പ്രശ്‌നം പറഞ്ഞുതീർത്തത്.
എല്ലാ കായികരംഗത്തും മാദ്ധ്യമസംവാദം ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ക്കഴിഞ്ഞു. ടീം നായകന്മാരും പരിശീലകരും തിളങ്ങുന്ന പ്രമുഖ താരങ്ങളുമൊക്കെ അവരുടെ നിലപാടുകളും സന്തോഷവും ജയപരാജയങ്ങളും പങ്കുവെയ്‌ക്കുന്നത് ഇത്തരം ചടങ്ങിലാണ്. ലോകംമുഴുവൻ സംപ്രേക്ഷണം നടക്കുന്ന രംഗങ്ങളിൽ പ്രധാന സ്‌പോൺസർമാർ അവരുടെ പേരും ഉൽപ്പന്നങ്ങളും താരങ്ങൾക്ക് മുന്നിൽ മേശപ്പുറത്ത് നിരത്തിവയ്‌ക്കുന്ന പതിവ് ചില താരങ്ങൾക്ക് വലിയ ദേഷ്യമാണെ ന്നതാണ് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. തനിക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന് പറഞ്ഞ് ടെന്നീസ് താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണിൽ ഉണ്ടാക്കിയ വിവാദത്തിലും സ്‌പോൺസർമാർക്കാണ് തിരിച്ചടി ലഭിച്ചത്.















