തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്‌ക്ക് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ മറ്റന്നാൾ വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തമിഴ്‌നാട് തീരത്തോട് അടുക്കുന്നതാണ് മഴയ്‌ക്ക് കാരണമെന്നും അതിനാൽ ജാഗ്രത കൈവിടരുതെന്നുമാണ് നിർദ്ദേശം.
ശ്രീലങ്കൻ തീരത്തിനും തമിഴ്‌നാട് തീരത്തിനും സമീപമാണ് നിലവിൽ ന്യൂനമർദ്ദം രൂപംകൊണ്ടിട്ടുള്ളത്. ഇത് കന്യാകുമാരി തീരത്തിന് സമീപത്തുകൂടി അറബിക്കടലിലേയ്‌ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇതിനാൽ തന്നെ മഴ കനക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Comments