തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. 1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുകയായിരുന്നു. മഹാമാരി മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസ്, ടാക്‌സികൾ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വ്യാപനം പ്രതികൂലമായി ബാധിച്ചിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇത്തരത്തിലുള്ള വാഹന ഉടമകൾക്ക് ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.















