കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹൻലാൽ ചിത്രം മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി.
ഫിയോക്ക് വൈസ് ചെയർമാനാണ് ആന്റണി പെരുമ്പാവൂർ. ഉച്ചയ്‌ക്ക് ഫിയോക്കിന്റെ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജിക്കത്ത് കൈമാറിയത്. മരയ്‌ക്കാർ സിനിമ ഒടിടി റിലീസിന് നൽകരുതെന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയിൽ തുടർന്നും പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും, താൻ രാജിവയ്‌ക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. രാജിക്കത്ത് യോഗത്തിൽ ദിലീപ് മറ്റ് അംഗങ്ങൾക്ക് മുൻപാകെ വായിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം ഫിയോക് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.
മരയ്‌ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നത്. റിലീസിന് മുൻപായി 50 കോടി രൂപ തിയറ്ററുകൾ നൽകണമെന്നതാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം.
അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം തുടങ്ങിയ ആവശ്യങ്ങളും ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നു.
Comments