ഫുട്ബോളിന്റെ മിശിഹ ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 61-ാം പിറന്നാൾ ലോകം ആഘോഷിച്ചേനേ.. സോക്കർ ലോകത്ത് ഇതിഹാസം സൃഷ്ടിച്ച ഡീഗോ മാറഡോണ ഇന്ന് നമ്മോടൊപ്പമില്ല. ഫുട്ബാളിൽ ഒരു ദൈവമുണ്ടെങ്കിൽ ആ വിശേഷണത്തിന് ഏറ്റവും അർഹൻ മാറഡോണയാണ്. ഈ അർജന്റീനക്കാരൻ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ദൈവം ബൂട്ടണിഞ്ഞ് കളിക്കുകയാണെന്നേ തോന്നൂ. മൈതാനത്ത് ദൈവാനുഗ്രഹം ആവോളം ഏറ്റുവാങ്ങിയ അനുഗ്രഹീതനായിരുന്നു ഡീഗോ. കാൽപന്തിൽ കവിത രചിക്കുന്ന ഈ അഞ്ചടി അഞ്ചിഞ്ചുക്കാരന്റെ കളിയോളം നയനമനോഹാരമായ കാഴ്ച വേറെയില്ലെന്ന് തന്നെ പറയാം.
ഡീഗോ അർമാൻഡോ മറഡോണ എന്ന ഫുട്ബോൾ മാന്ത്രികൻ 1960 ഒക്ടോബർ 30നാണ് ജനിച്ചത്. ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു കുടുംബത്തിലായിരുന്നു ജനനം. ദാരിദ്യം നിറഞ്ഞ ബാല്യത്തിൽ ഡീഗോയുടെ ഏക ആശ്വാസം ഫുട്ബോൾ കളിയായിരുന്നു.
ജീവിതത്തിൽ ഒരുപാട് ഉയർച്ചയും താഴ്‌ച്ചയും അനുഭവിച്ച വ്യക്തിയാണ് മാറഡോണ. കളിക്കളത്തിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴും വിവാദങ്ങളും കൂടെപിറപ്പായിരുന്നു. 1986 ലോകപ്പിൽ മികച്ച താരമായി തെരഞ്ഞെടുത്തപ്പോൾ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ കൈകൊണ്ട് നേടിയ ഗോൾ വിവാദത്തിന്റെ കരിനിഴൽ വീഴ്‌ത്തി. ഉയർന്നു വന്ന ബോൾ ആറരയടി ഉയരമുളള പീറ്റർ ഷിൽട്ടന്റെ മുകളിലേക്ക് ചാടി ഹെഡ് ചെയ്തു ഗോളാക്കാൻ, നീളം കുറഞ്ഞ മാറഡോണയ്‌ക്ക് കഴിയുമായിരുന്നില്ല. എന്നാൽ കൈകൊണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാൻ ഡീഗോ മടിച്ചില്ല. ലൈൻസ്മാന് പോലും കണ്ടുപിടിക്കാനാവാത്ത വിധമായിരുന്നു കൈ പ്രയോഗിച്ചത്. അതിനു മറഡോണയ്‌ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. ദൈവത്തിന്റെ കൈ എന്നാണ് ആ ഗോളിനെ വിശേഷിപ്പിച്ചത്. അതേ മത്സരത്തിൽ തന്നെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾ നേടി ഈ ഇതിഹാസ താരം ലോകത്തെ ഞെട്ടിച്ചു. ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ ചരിത്രത്തിന്റെ സുവർണ ലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
20-ാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോൾ താരത്തെ ഫിഫ തെരഞ്ഞെടുത്തപ്പോൾ ഫുട്‌ബോൾ ആരാധകർ ഇന്റർനെറ്റിലൂടെ തെരഞ്ഞെടുത്തത് മറഡോണയെ ആയിരുന്നു. എന്നാൽ ഫിഫയുടെ വിദ്ഗധസമിതി പെലെയെ നിശ്ചയിച്ചു. ഒടുവിൽ വിവാദം ഒഴിവാക്കാൻ രണ്ട് പേരെയും നൂറ്റാണ്ടിലെ മികച്ച ഫുട്ബോളർമാരായി പ്രഖ്യാപിക്കുകയായിരുന്നു. മറഡോണയാണോ പെലെയാണോ മികച്ച താരം എന്ന ചോദ്യം തർക്ക വിഷയമാണ്. എന്നാൽ ഒരു കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. പെലെ കളിച്ച കാലത്ത് ബ്രസീൽ ടീമിൽ പ്രതിഭയുടെ കാര്യത്തിൽ അദ്ദേഹത്തേക്കാൾ മികച്ചവരോ, അതേ നിലവാരമുളളവരോ ഉണ്ടായിരുന്നു. എന്നാൽ ശരാശരി ടീമായിരുന്ന അർജന്റീന 1986 ലോകകപ്പിൽ കിരീടം നേടിയത് മറഡോണ എന്ന പ്രതിഭയുടെ മാത്രം പിൻബലത്തിലായിരുന്നു.
പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ കഴിയുന്ന ഫുട്ബോളർമാർ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതിസൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്‌ക്ക് എന്നും കഴിഞ്ഞിരുന്നു. ഈ കഴിവ് പലപ്പോഴും അദ്ദേഹത്തിന് വിനയായിട്ടുണ്ട്. കടുത്ത ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ അദ്ദേഹത്തെ നേരിട്ടിരുന്നത്.
ഫുട്ബോൾ മൈതാനത്ത് മാത്രമല്ല അതിനു പുറത്തും മാറഡോണ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസിദ്ധിയും കുപ്രസിദ്ധിയും വിവാദവും കൂടപിറപ്പായിരുന്നു. ഒരു കാലത്ത് ദൈവമെന്നും നായകനെന്നും വിശേഷിപ്പിച്ച ഡീഗോയെ വില്ലനായി ചിത്രീകരിക്കാനും മാദ്ധ്യമങ്ങൾക്ക് അധികം സമയം വേണ്ടിവന്നില്ല. എന്നാൽ ഒരിക്കലും മാദ്ധ്യമങ്ങളുടെ പരിലാളന ഏറ്റുവാങ്ങാൻ മറഡോണ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം.
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ഫുട്ബോളിൽ അർജന്റീനയ്‌ക്ക് വേണ്ടി 91 കളികളിൽ മത്സരിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. കളിയിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും പണം ഒരിക്കലും മറഡോണയ്‌ക്ക് പ്രലോഭനമായിരുന്നില്ല. വൻ ക്ലബുകൾ ഉയർന്ന തുക നൽകി മാറഡോണയെ ടീമിലെടുക്കാൻ ശ്രമിച്ചെങ്കിലും നാപ്പോളി പോലുളള താരതമ്യേന ചെറിയ ക്ലബുകൾക്ക് വേണ്ടി കളിക്കാനായിരുന്നു താൽപര്യം. ഇന്നത്തെ സൂപ്പർ താരങ്ങളെപോലെ ശതകോടികളുടെ സമ്പാദ്യവും ഡീഗോവിന് ഉണ്ടായിരുന്നില്ല.
ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി. അച്ചടക്കമില്ലാത്ത ജീവിതവും അമിതമായ ലഹരി ഉപയോഗവും അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ബാധിച്ചു. 2020 നവംബർ 25ന്, മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടർന്ന് ഫുട്ബാൾ ഇതിഹാസം ലോകത്തോട് വിടപറയുകയായിരുന്നു.
മൈതാനങ്ങളിൽ പച്ചപുല്ലിന് തീപിടിപ്പിച്ച ഡീഗോ ഓർമ്മയായിട്ട് ഒരു ആണ്ട് തികയുകയാണ്. ജീവിതത്തിൽ നിന്ന് നിഷ്‌കാസിതനായെങ്കിലും മാറഡോണ അവശേഷിപ്പിച്ച് പോയ സുവർണ നിമിഷങ്ങൾക്ക് മരണമില്ല. ഫുട്ബോൾ ഭൂമിയിൽ അവശേഷിക്കുന്ന കാലത്തോളം അത് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിലനിൽക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ മൈതാനങ്ങളിൽ പുനർജനിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഇനിയൊരു ഡീഗോ മാറഡോണ ഉണ്ടാവില്ല. മറഡോണയെ അനുകരിക്കാൻ സാധിച്ചേക്കാം എന്നാൽ മറഡോണയാകാൻ കഴിയില്ല.. കാൽപന്ത് കളിയിലെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ചതിന് പ്രിയ ഡീഗോ നന്ദി..
Comments