ന്യൂഡൽഹി: കൊറോണ മഹാമാരിയെ തുടർന്ന് 2020ൽ രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രോഗ വ്യാപനം തടയുന്നതിനോപ്പം റോഡ് അപകടങ്ങളും കുറയ്‌ക്കാൻ സാധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി) പുറത്തു വിട്ട കണക്കുകൾ പ്രകാരം 2020ൽ ഡൽഹിയിൽ റോഡ് അപകടങ്ങളിൽ 20 ശതമാനം കുറവ് രേഖപ്പെടുത്തി. വാഹനാപകടങ്ങൾക്കു പുറമെ കാൽനടയാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞു. കൂടാതെ നിയമങ്ങളും കർശനമായതോടെ ആളുകൾ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയപ്പെട്ടു. വിദഗ്ദരുടെ അഭിപ്രായ പ്രകാരം വളരെ കുറച്ച് ആളുകൾക്ക് മാത്രമെ അമിത വേഗത മൂലം റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളു.
2019ലെ എൻസിആർബിയുടെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 5,601 റോഡ് അപകടങ്ങളാണുണ്ടായത്. എന്നാൽ 2020ൽ അപകടങ്ങൾ കുറഞ്ഞു. 4,187 അപകടങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏകദേശം 25.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിൽ 1,168 അപകടങ്ങളും അമിത വേഗതമൂലമാണ് സംഭവിച്ചത്. 525 പേരാണ് ഇത്തരത്തിൽ അപകടങ്ങളിൽ മരിച്ചത്.
അപകടകരമായ രീതിയിലുള്ള ഡ്രൈവിഗാണ് റോഡ് അപകടങ്ങൾക്കുള്ള രണ്ടാമത്തെ കാരണം. 1,805 അപകടങ്ങളിലായി 450 പേരാണ് ഇത്തരത്തിൽ മരിച്ചത്. അപകടങ്ങൾ കുറവായിരുന്നെങ്കിലും അമിത വേഗതമൂലം ധാരാളം ആളുകൾക്ക് പിഴ ലഭിച്ചിരുന്നു എന്ന് ട്രാഫിക് പോലീസ് പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനുൾപ്പെടെ നിരവധി ആളുകളിൽ നിന്നും പിഴ ഈടാക്കിയിരുന്നതായി പോലീസ് അറിയിച്ചു.
Comments