ഒന്നാം നൂറ്റാണ്ടിലെ വില്വാർവട്ടം സ്വരൂപമെന്ന രാജപരമ്പരയിൽ പോലും പരാമർശി ക്കപ്പെടുന്ന പ്രദേശമാണ് ചേന്ദമംഗലം. കൊടുങ്ങല്ലൂർ മുസരീസ് തുറമുഖം സജീവമായി രുന്നകാലത്ത് ചേന്ദമംഗലം പ്രധാന പണ്ഡകശാലകളുണ്ടായിരുന്ന ഇടമായിരുന്നു എന്ന് ചരിത്രരേഖകൾ. പിന്നീട് കൊച്ചി രാജകുടുംബങ്ങൾ ഒഴിവുകാലം ആസ്വദിക്കാനെ ത്തിയിരുന്ന പ്രദേശം.പ്രകൃതി രമണീയമായ പ്രദേശത്തിലൂടെ പെരിയാർ ഇഴപിരിഞ്ഞാണ് ഒഴുകുന്നത്.
ചേന്ദമംഗലം നെയ്തുഗ്രാമമായി മാറിയത് ഒരു ചരിത്ര നിയോഗമെന്നാണ് ഇവിടത്തുകാർ പറയുന്നത്. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം പട്ടുവ്യവസായവും ഈ പ്രദേശത്തുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അതിന് കാരണക്കാരായത് കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രി മാരായിരുന്ന പാലിയത്തച്ഛന്മാരായിരുന്നു. പാലിയം കുടുംബങ്ങൾക്കായി തറിയിൽ നെയ്യുന്ന ജോലികൾ തുടങ്ങിയതോടെ നാടിന്റെ സ്വഭാവത്തിലും മാറ്റം വന്നു. തറിയുടെ താളം ചേന്ദമംഗലംകാരുടെ ഹൃദയതാളമായി മാറിയെന്നതാണ് ഏറെ ശ്രദ്ധേയമായ മാറ്റം.
മദിരാശിയിൽ നിന്നും മുന്തിയ ഇനം കൈത്തറിതുണികൾ സ്വന്തം കുടുംബങ്ങൾക്കായി സ്ഥിരമായി വരുത്തിയിരുന്ന പാലിത്തച്ഛന്മാരാണ് എന്തുകൊണ്ട് അത്തരം തുണികൾ സ്വന്തം നാട്ടിൽ നിർമ്മിച്ചുകൂടാ എന്നു ചിന്തിച്ചത്. കുട്ടികൃഷ്ണമേനോൻ എന്ന പാലിയത്തെ ഒരു അംഗം ഇലട്രിക് എഞ്ചിനീയറായി ബാംഗ്ലൂരിൽ ജോലിക്ക് പോയ കാലഘട്ടത്തിലാണ് കർണ്ണാട കയിലെ നെയ്‌ത്തു ജോലി ചെയ്യുന്ന ദേവാംഗന്മാരുടെ രീതികൾ മനസ്സിലാക്കിയത്. പിന്നീട് ആ കരവിരുത് അദ്ദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. 1930 കളോടെ ചേന്ദമംഗലത്തെ നെയ്തുപണിചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം കൂടി.അത് പിന്നീട് കൂട്ടായ്മകളും സഹകരണ പ്രസ്ഥാനവുമായി മാറി.ആ ചരിത്രം ആദ്യകാല സഹകരണ സംഘങ്ങളുടെ ചരിത്രവുമാവുമാണ്.
ഒരു കാലഘട്ടത്തിൽ അയ്യായിരത്തിലേറെ കുടുംബങ്ങളുടെ ജീവിതമാർഗ്ഗമായിരുന്ന നെയ്‌ത്തുവ്യവസായം ഇന്ന് പ്രധാനമായും രണ്ടു സഹകരണസംഘങ്ങളിലെ കൂട്ടായ്മകളായി മാറിയിരിക്കുന്നു. 1954ൽ 201 നെയ്തുകാരുമായി തുടങ്ങിയ സൊസൈറ്റികൾ ഇന്ന് ആയിരത്തിലേറെ പേരുടെ ഉപജീവനമാർഗ്ഗമാണ്. ലോകോത്തര നിലവാരമായി മാറിയ വ്യവസായം. ലോക വ്യാപാര സംഘടനയുടെ ജി.ഐ അംഗീകാരത്തോടെ ഒരു ഗ്രാമം. പരമ്പരാഗതവും ഒരു പ്രദേശത്തിന്റെ തനതു രീതികളാലും ആവിഷ്‌ക്കരിക്കപ്പെടുന്ന വസ്തുക്കളാൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ലോക വ്യാപാര സംഘടന നൽകുന്ന സർട്ടിഫിക്കേഷനാണ് ഭൂസൂചിക ഇൻഡ്ക്‌സ് എന്ന ജീ.ഐ പദവിയെന്നും കൈത്തറി സംഘങ്ങളുടെ സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങൾ.യാതൊരു രാസവസ്തുക്കളും ചേർക്കാത്ത നിർമ്മാണ രീതി. ഈ വിശ്വാസ്യത നിലനിർത്തിപ്പോരുന്ന ചേന്ദമംഗലം ഗ്രാമം ഒരിക്കലും നേരിടാത്ത പ്രതിസന്ധിയാണ് പ്രളയകാലത്ത്് അഭിമുഖീകരിച്ചത്. ഗ്രാമം ഒന്നടങ്കം മുങ്ങിപ്പോയപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ തുണികളും നെയ്തുപകരണങ്ങളുമടക്കമാണ് ചേറിൽ പുതഞ്ഞത്.സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനമാണ് ചേന്ദമംഗലത്തിന്റെ ക്ഷീണം തീർത്തത്. ചേക്കൂട്ടിപ്പാവ നിർമ്മാണത്തിലൂടെ സന്നദ്ധസംഘടനകൾ സമാഹരിച്ചതുകയാണ് വലിയൊരു സഹായമായതെന്നും സഹകരണസംഘം പ്രവർത്തകർ പറഞ്ഞു.
ഇന്ന് കൊറോണ കാലത്തും പുതുതലമുറയുടെ ആഗ്രഹത്തിനനുസരിച്ച് സാരികളിലും മുണ്ടുകളിലും വ്യത്യസ്തത വരുത്തി ചേന്ദമംഗലം കാലത്തിനൊത്ത് നീങ്ങുകയാണ്. തറിയുടെ താളം നിലയ്‌ക്കുന്നില്ല. ചേന്ദമംഗലത്തിന്റെ ഹൃദയതാളമായി ഇന്നും അത് മുഴങ്ങുകയാണ്. കൈത്തറിയുടെ പെരുമ ലോകരാജ്യങ്ങളിലേക്കും ആ താളത്തിനൊപ്പം പടരുകയാണ്.
Comments