അവളെ കൊന്ന് കളയണം, അതിനു നിങ്ങൾക്ക് സാധിക്കില്ല എങ്കിൽ ഇനി ഷോയും നടത്തേണ്ട. നാട്ടുകാരുടെ ആക്രോശത്തിനു മുന്നിൽ അയാൾക്ക് വഴങ്ങേണ്ടി വന്നു. തൂക്കിക്കൊല്ലാൻ ആയിരുന്നു തീരുമാനം. അങ്ങനെ പരസ്യമായി അവളെ തൂക്കിലേറ്റി...ഈ പറയുന്നത് ഒരു ആനയെ കുറിച്ചാണ്. ചരിത്രത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആനയായ മേരിയെ കുറിച്ച്. ഇത് അവളുടെ കഥയാണ്.. മേരിയെന്ന കൊലയാളിയായ ആനയുടെ കഥ…
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് മേരിയുടെ കഥ ആരംഭിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സ്പാർക്സ് വേൾഡ് ഫേമസ് ഷോ സർക്കസിലെ പ്രധാന ആകർഷണമായിരുന്നു മേരി എന്ന ആന. സർക്കസ് കൂടാരത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവൾ. സംഗീത ഉപകരണങ്ങൾ മേരി അനായാസം കൈകാര്യം ചെയ്യും. ബോളുകൾ കൊണ്ട് അമ്മാനമാടും. അവളെ കാണാൻ വേണ്ടി മാത്രം സർക്കസ് കൂടാരത്തിൽ എത്തുന്നവർ ഏറെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം എന്തെങ്കിലും ഒരു ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റെഡ് എൽഡ്രഡ്ജ് എന്ന യുവാവ് കൂടാരത്തിലെത്തി. മേരിയെ പരിശീലിപ്പിക്കാനും പരിചരിക്കാനുമുള്ള ചുമതല ഇയാൾക്കു നൽകി.
എന്നാൽ ഇയാൾക്ക് ആനയെ കൈകാര്യം ചെയ്യാൻ അത്ര വശമില്ലായിരുന്നു. 1916 സെപ്റ്റംബർ 12ന് റെഡ് എൽഡ്രഡ്ജ് മേരിയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്തെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെ ഒരു തണ്ണിമത്തൻ മേരിയുടെ കണ്ണിലുടക്കി. അവൾ അതെടുക്കാൻ ശ്രമിച്ചു. ആ സമയം കയ്യിലുണ്ടായിരുന്ന തോട്ടി കൊണ്ട് എൽഡ്രഡ്ജ് മേരിയുടെ ചെവിയിൽ ആഞ്ഞു കുത്തി. വേദന കൊണ്ട് അവൾ പുളഞ്ഞു.
വേദന സഹിക്കാനാവാതെ മേരി തിരിഞ്ഞു എൽഡ്രഡ്ജിനെ തുമ്പികൈയിൽ എടുത്തു നിലത്തടിച്ചു , ചവിട്ടി . ഇതുകണ്ടു നിന്ന ആളുകൾ പ്രകോപിതരായി എല്ലാവരും ആനയെ കൊല്ലണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. കയ്യിലുണ്ടായിരുന്ന കല്ലും കമ്പും ആളുകൾ അവൾക്കു നേരെ പ്രയോഗിക്കാൻ തുടങ്ങി. അവളുടെ ശരീരത്തിൽ നിന്ന് രക്തം പൊടിയാൻ തുടങ്ങി. പൊതു നിരത്തിലും ആനയ്‌ക്കെതിരെ നടപടിയെടുക്കാൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇതുകണ്ട് സഹിക്കവയ്യാതെ സർക്കസ് അധികൃതർ മേരിയെ കൊല്ലാമെന്ന് പറഞ്ഞു.
എന്നാൽ 10,000 പൗണ്ട് തൂക്കമുള്ള ആനയെ എങ്ങനെ വധിക്കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമായിരുന്നു. വെടിവെച്ച് കൊല്ലുക, രണ്ട് ട്രെയിനുകൾക്കിടയിൽ ചതയ്‌ക്കുക എങ്ങനെ പലപല വിദ്യകളും ചർച്ചയായി. ഒടുവിൽ പൊതുജന സമക്ഷം തൂക്കിലേറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. റെയിൽവേ പാതകളിൽ നിർത്തിയിട്ടിരുന്ന 100 ടൺ ക്രെയിനിൽ അവളെ കെട്ടിത്തൂക്കാൻ തീരുമാനമായി.
1916 സെപ്റ്റംബർ 13ന് ട്രെയിനിൽ സ്ഥാപിച്ച ക്രെയിൻ ഉപയോഗിച്ച് മേരിയെ തൂക്കിലേറ്റി. ടെന്നസിയിലെ യൂനികോയ് കൗണ്ടിയിലെ ക്ലിഞ്ച് ഫീൽഡ് റെയിൽവേ യാർഡിലായിരുന്നു വധശിക്ഷ.
തൂക്ക് മരത്തിലേക്ക് നടക്കുമ്പോൾ തന്റെ പതിവ് ഷോയാണെന്നാകണം മേരി കരുതിയത്. തന്റെ അവസാന യാത്രയാകുമെന്ന് അവൾ കരുതിയില്ല. അതുകൊണ്ടുതന്നെ പതിവ് പോലെ കാണികളെ അഭിവാദ്യം ചെയ്തിരുന്നു.
മേരിയുടെ കഴുത്തിൽ ചെങ്ങല ഘടിപ്പിച്ചു. ആദ്യ ശ്രമത്തിൽ മേരി ചങ്ങല പൊട്ടി താഴേക്ക് വീണു. ആ സമയം അവൾക്കൊന്ന് ഓടാൻ തോന്നിയിട്ടുണ്ടാകും. എന്നാൽ നട്ടെല്ലിനു ക്ഷതമേറ്റ മേരിക്കൊന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല. വേദനകൊണ്ടവൾ പുളഞ്ഞു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ മേരിയെ വീണ്ടും തൂക്കിലേറ്റി. മേരിയുടെ അഭ്യാസങ്ങൾ ആസ്വദിക്കുന്നത് പോലെ തന്നെ അവളെ തൂക്കിലേറ്റുന്നത് കാണാനും നരവധി പേർ തടിച്ചു കൂടിയിരുന്നു. അങ്ങിനെ ലോകത്തിൽ ആദ്യമായി ഒരു ആനയെ തൂക്കിക്കൊന്നു. അവളെ അടക്കിയ കല്ലറയ്‌ക്കു മുകളിൽ അവർ എഴുതി കൊലയാളി മേരി …. മേരിയുടെ കഥ എല്ലാവർക്കും സുപരിചിതമാണ്. ചിലർക്കവൾ ഒരു നോവുന്ന ഓർമ്മയാണിന്നും…..














