ന്യൂഡൽഹി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്തു. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് രാജ് കുന്ദ്ര ഡിലീറ്റ് ചെയ്തിരിക്കുന്നത്.
അശ്ലീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ചതും പുറത്തിറങ്ങിയതും ഈയടുത്ത കാലത്തായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് വരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു കുന്ദ്ര. നിരവധി വിവരങ്ങൾ പോസ്റ്റുകളിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കുന്ദ്ര പുറം ലോകവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലും നിശബ്ദനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്.
രാജ് കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കഴിഞ്ഞ ജൂലൈയിലാണ്. സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, അശ്ലീല വിവരങ്ങൾ പങ്കുവക്കപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിച്ചതിനായിരുന്നു അറസ്റ്റ്. ഹോട്ട്ഹിറ്റ് മൂവീസ്, ഹോട്ട്‌ഷോട്ട്‌സ് എന്നിവയായിരുന്നു ആപ്ലിക്കേഷനുകൾ.
ഫെബ്രുവരിയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നതും ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതും. തുടർന്ന് ജൂലൈയിൽ കുന്ദ്ര അറസ്റ്റിലായി. ഒടുവിൽ രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം ഉപാധികളോടെയാണ് കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ചത്.
അറസ്റ്റിന് പിന്നാലെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയും സമൂഹ മാദ്ധ്യമങ്ങളിൽ അത്ര സജീവമായിരുന്നില്ല. കുന്ദ്രയുടെ അറ്‌സറ്റുമായി ബന്ധപ്പെട്ട ചില പ്രതികരണ പോസ്റ്റുകളാണ് ശിൽപ പങ്കുവച്ചിരുന്നത്. തന്റെ ഭർത്താവിന് നേരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന രീതിയിലുള്ളതായിരുന്നു പോസ്റ്റുകൾ. ശിൽപയും കുന്ദ്രയും 2009ലാണ് ഒന്നിച്ച് ജീവിക്കാനാരംഭിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.















