കൊച്ചി : ദേശീയപാത ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോജു ജോർജിനെതിരെ പരാതിയെടുക്കുന്ന കാര്യത്തിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യണോയെന്ന കാര്യത്തിൽ കൊച്ചി സിറ്റി പോലീസ് തീരുമാനം എടുക്കുക. കാർ അടിച്ചു തകർത്തെന്ന ജോജുവിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇന്നലെ കേസ് എടുത്തിട്ടുണ്ട്.
സമരസ്ഥലത്ത് എത്തിയ ജോജു ദേഹത്ത് പിടിച്ച് തള്ളിയെന്നും, അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ജോജുവിന്റെയും പരാതിക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാകും കേസ് എടുക്കണോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. മാദ്ധ്യമ പ്രവർത്തകരിൽ നിന്നുൾപ്പെടെ ശേഖരിച്ച ദൃശ്യങ്ങളാകും പരിശോധനയ്ക്ക് വിധേയമാക്കുക. വനിതാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി നിലനിൽക്കുമോയെന്നാണ് പോലീസ് നിലവിൽ പരിശോധിച്ചുവരുന്നത്.
കേവലം പരാതി ലഭിച്ചുവെന്നതുകൊണ്ടു മാത്രം കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ദൃശ്യങ്ങളിൽ ജോജുവിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് വ്യക്തമായാൽ മാത്രമാകും നടപടി.
Comments