ഗ്ലാസ്‌ഗോ : കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്‌ക്കും വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ 2070 ഓടെ ഇന്ത്യ നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ് 26 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.2030 ഓടെ ഇന്ത്യ 50 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ്ജമായിരിക്കും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഗ്ലാസ്‌ഗോയിൽ എത്തിയ പ്രധാനമന്ത്രി മുൻപ് ട്വീറ്റർ സന്ദേശത്തിൽ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും .നേരത്തെ റോമിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഗ്ലാസ്‌ഗോയിൽ എത്തിയത്.
കാർബൺ എമിഷന്റെആഘാതം നികത്തുന്ന രീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹ വാതകങ്ങളുടെആഗിരണമോ നീക്കം ചെയ്യലോ സാധ്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ ആഗിരണംചെയ്യാൻ കൂടുതൽ വനങ്ങൾ സൃഷ്ടിക്കുന്നതിലൂടെയൊക്കെ ഇതിന് കഴിയും. എന്നാൽ, അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ നീക്കം ചെയ്യാൻ കാർബൺ ക്യാപ്ചറിനും സ്റ്റോറേജിനുമായി ഭാവി സാങ്കേതിക വിദ്യകൾ ആവശ്യമായി വരും.
Comments