തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ സ്മാർട്ട് കാർഡുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളും വിതരണം ചെയ്യും. കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊതുവിതരണ വകുപ്പ് പുതിയതായി തയ്യാറാക്കിയ എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എൻഎഫ്എസ്എ ഗോഡൗണുകളെ ആധുനിക വത്ക്കരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗോഡൗണുകളിൽ നിന്ന് റേഷൻ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിംഗ് നടപ്പിലാക്കും. പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും പദ്ധതി 2022 ജനുവരിയോടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്‌ളൈസ് ഡയറക്ടർ ഡി സജിത്ത് ബാബു, മോഹനകൃഷ്ണൻ പി.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.















