ന്യൂഡൽഹി : നൂറ് കോടി ഡോസ് വാക്സിനെന്ന സ്വപ്നം ഇന്ത്യ മറികടന്നുകഴിഞ്ഞു. ഇത് വിശ്രമിക്കേണ്ട സമയമല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.എന്നാൽ രാജ്യത്ത് ഉടനീളമുള്ള ആരാേഗ്യ പ്രവർത്തകർ നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വാക്സിൻ വിതരണത്തിൽ പിന്നോട്ട് നിൽക്കുന്ന സംസ്ഥാനങ്ങളുമായുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.യോഗത്തിൽ വാക്സിനേഷനിൽ പിന്നോട്ട് നിൽക്കുന്ന 40 ജില്ലകളിലെ കളക്ടർമാരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.വാക്സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആദ്യഡോസ് വാക്സിനേഷൻ 50 ശതമാനത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. രണ്ടാമത്തെ ഡോസ് വാക്സിൻ വിതരണത്തിൽ കുറവുള്ള ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
രാജ്യം 100 കോടി ഡോസ് വാക്സിനേഷനിലേക്ക് എത്തിയത് രാജ്യത്തെ ആശാപ്രവർത്തകരുടേയും ആരോഗ്യപ്രവർത്തകരുടേയും കഠിനാധ്വാനം കാരണമാണ്. കിലോമീറ്ററുകൾ താണ്ടി വിദൂര പ്രദേശങ്ങളിൽ എത്തിച്ചേർന്ന് വാക്സിനേഷൻ നൽകി രാജ്യത്തിന്റെ യുദ്ധത്തിൽ പങ്കു ചേർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.എന്നാൽ നമ്മൾ ജാഗ്രത കൈവിട്ടാൻ പുതിയ പ്രതിസന്ധി വരാമെന്നും വിശ്രമിക്കാതെ പൊരുതണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രോഗത്തെയും ശത്രുക്കളെയും വിലകുറച്ച് കാണരുത്. കാരണം അവർ അവസാനം വരെ പോരാടിക്കൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കൊറോാണ പ്രതിരോധ വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രാദേശിക മതനേതാക്കളുടെ സഹായത്തോടെ ബോധവത്കരണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു.ജില്ല കളക്ടർമാരോടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാവരും രണ്ടാമത്തെ ഡോസ് എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആദ്യ ഡോസ് എടുത്തതിന് ശേഷം അലംഭാവം കാണിച്ചാൽ വീണ്ടും ഒരു ദുരന്തത്തിലേക്ക് പോയേക്കാമെന്നും പ്രധാനമന്ത്രി സൂചിപ്പിപ്പിച്ചു.
Comments