ന്യൂഡൽഹി : ഇന്ത്യയുടെ വീരപുത്രൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് സ്ഥാനകയറ്റം.വിംഗ് കമാൻഡർ സ്ഥാനത്തുനിന്ന് വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ആയിട്ടാണ് സ്ഥാനകയറ്റം. ഇന്ത്യൻ ആർമിയിലെ കേണലിന് തുല്യമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ സ്ഥാനം. മുൻപ് യുദ്ധമുഖത്തെ ധീരതയ്‌ക്ക് നൽകുന്ന വീർ ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഇന്ത്യൻ ജനതയ്‌ക്ക് ആത്മധൈര്യത്തിന്റെയും സാഹസികതയുടേയുമെല്ലാം പര്യായമാണ് അഭിനന്ദൻ വർദ്ധമാൻ. 2019 ഫെബ്രുവരിയിൽ പാക് അധീന കശ്മീരിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഓളം ഭീകരരെയാണ് വധിച്ചത്. മിഗ് 21 പൈലറ്റായിരുന്ന അഭിനന്ദൻ പാക് വ്യോമസേനയുടെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്തു. പക്ഷെ ശത്രുസേനയുടെ ആക്രമണത്തിൽ തന്റെ വിമാനം തകർന്നതോടെ അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടു. മൂന്ന് ദിവസം പാക്കിസ്താൻ സേനയുടെ കസ്റ്റഡിയിൽ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് പാകിസ്താൻ മോചിപ്പിക്കുകയായിരുന്നു.
ക്രൂരമർദ്ദനങ്ങൾ ഏറെ ഏറ്റിട്ടും സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ അഭിനന്ദൻ തയ്യാറായില്ല. പേര് ചോദിക്കുമ്പോൾ വിങ്ങ് കമാൻഡർ അഭിനന്ദൻ എന്നും മറ്റ് വിവരങ്ങൾ തിരക്കുമ്പോൾ അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദൻ മറുപടി നൽകിയത്.
ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലിൽ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങൾ വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വ്യക്തമാക്കിയില്ല. പാകിസ്താനിലെത്തിയ ദൗത്യമെന്താണെന്ന ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടിയാണ് അഭിനന്ദനിൽ നിന്നും ഉണ്ടായത്.
ഒടുവിൽ നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാക്കിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി പാക്കിസ്താൻകാർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തിരിച്ചെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പായിരുന്നു രാജ്യം നൽകിയത്. മധുരം പങ്കിട്ടും പടക്കങ്ങൾ പൊട്ടിച്ചും നൃത്തം ചവിട്ടിയുമെല്ലാമാണ് ആളുകൾ അദ്ദേഹത്തെ വരവേറ്റത്. അഭിനന്ദൻ വർദ്ധമാന് ലഭിച്ച സ്ഥാനകയറ്റം രാജ്യസുരക്ഷയ്‌ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാവർക്കുമുള്ള ആദരവാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments