ന്യൂഡൽഹി : ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയിൽ ന്യൂസിലൻഡ് ടീം പര്യടനത്തിനെത്തുന്ന വേളയിൽ രാഹുൽ ചുമതലയേൽക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പിൻഗാമിയായിട്ടാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുക. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു.
മുഖ്യപരിശീലകനാകാനുള്ള അപേക്ഷ അവസാന ദിവസമാണ് ദ്രാവിഡ് സമർപ്പിച്ചത്. സുലക്ഷണ നായിക്, ആർപി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്.നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി.















