ബംഗളൂരു : ക്ഷേത്രത്തിനുളളിൽ ചെരിപ്പു ധരിച്ച് കയറി മലിനമാക്കിയ യുവാക്കളെ അറസ്റ്റ് ചെയ്ത് മംഗളൂരു പോലീസ്. ബുഷെർ റഹ്മാൻ (20), ഇസ്മയിൽ അർഹമാജ് (22), മുഹമ്മദ് തനിഷ് (19), മുഹമ്മദ് റഷാദ് (19) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രം അധികൃതരുടെ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ദക്ഷിണ കന്നടയിലെ കരിഞ്ചേശ്വര ക്ഷേത്രത്തിനകമാണ് ഇവർ മനപ്പൂർവ്വം ചെരിപ്പിട്ടുകയറി അശുദ്ധമാക്കിയത്. കഴിഞ്ഞ മാസം ഏഴിനായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ ചെരിപ്പിട്ടു കയറിയ ശേഷം ഇതിന്റെ ചിത്രങ്ങൾ പകർത്തി ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രത്തിനുള്ളിൽ ചെരിപ്പ് ധരിച്ച് നിൽക്കുന്ന നാൽവർ സംഘത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ് ക്ഷേത്രം അധികൃതർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295ാം വകുപ്പ് പ്രകാരമാണ് നാലു പ്രതികൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം അറസ്റ്റിലായ നാല് പേരും മലയാളികളാണെന്നാണ് വിവരം. ഇവർ ക്ഷേത്രത്തിലേക്ക് വന്ന കാർ കേരള രജിസ്ട്രേഷനിൽ ഉള്ളതാണ്. ഇതാണ് പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന സംശയത്തിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.
Comments